2008ലെ മലേഗാവ് സ്ഫോടനകേസിൽ പ്രതിചേർക്കപ്പെട്ട ലഫ്.കേണൽ ശ്രീകാന്ത് പുരോഹിത് ജാമ്യത്തിലിറങ്ങി. നീണ്ട ഒൻപതുവര്‍ഷത്തെ ജയിൽവാസത്തിന് ശേഷമാണ് പുരോഹിത് പുറത്തിറങ്ങുന്നത്. അതേസമയം, പുരോഹിതിനെ തിരികെ പ്രവേശിപ്പിക്കുന്നതിനായി സൈന്യം സസ്പെൻഷൻ പിൻവലിക്കുമെന്ന് സൂചനയുണ്ട്.
നവിമുംബൈയിലെ തലോജ ജയിലിൽനിന്ന് ഒൻപതുവർഷത്തിന് ശേഷമാണ് ലഫ്.കേണൽ ശ്രീകാന്ത് പുരോഹിത് പുറത്തിറങ്ങിയത്. ജയിലിന് പുറത്തെത്തിയ പുരോഹിതിനെ സ്വീകരിക്കാൻ സൈനികഉദ്യോസ്ഥർ നേരിട്ടെത്തി. പിന്നീട്, ഏഴ് സുരക്ഷാവാഹനങ്ങളുടെ അകമ്പടിയോടെ മുംബൈ കൊളാബ സൈനീകകേന്ദ്രത്തിലേക്ക്. ഇവിടെയുള്ള നടപടികൾ പൂർത്തിയാക്കിയശേഷം പുണെയിലെ സൈനീകകേന്ദ്രത്തിലേക്ക് എത്തിക്കും. തൻറെ കുടുംബം സൈന്യമാണെന്നും തിരികെ ജോലിയിൽ പ്രവേശിക്കാൻ ആഗ്രഹമുണ്ടെന്നും സുപ്രിംകോടതിയിൽനിന്ന് ജാമ്യംലഭിച്ചശേഷം പുരോഹിത് പറഞ്ഞിരുന്നു. പ്രതിയാക്കപ്പെട്ട ശേഷം സസ്‍പെൻഷനിലായിരുന്ന പുരോഹിതിനെ തിരികെ സൈന്യത്തിലെടുക്കുന്നത് പുനപരിശോധിക്കുമെന്ന് കഴിഞ്ഞദിവസം സൈനീകവക്താവും വ്യക്തമാക്കി. ഈ സാഹചര്യത്തിൽ, പുരോഹിതിന്റെ സസ്പെൻഷൻ സൈന്യം പിൻവലിക്കുമെന്ന സൂചനയുണ്ട്. എന്നാൽ ഇക്കാര്യത്തിൽ അന്തിമതീരുമാനം വന്നിട്ടില്ല. ഇൻറലിജൻസ് ഓഫീസറായിരിക്കെയാണ് മാലേഗാവ് സ്ഫോടനകേസിൽ പുരോഹിത് അറസ്റ്റിലാകുന്നത്. അതുകൊണ്ടുതന്നെ പുരോഹിതിന് ഭീകരവാദബന്ധമുണ്ടോയെന്ന് സൈന്യം ആഭ്യന്തരമായി അന്വേഷിച്ചിരുന്നു. ഈ അന്വേഷണറിപ്പോർട്ട് പരിഗണിച്ച് തീരുമാനം കൈക്കൊള്ളുമെന്നാണ് സൂചന. സ്ഫോടനകേസ് അന്വേഷിച്ച എൻഐഎയുടേയും എടിഎസിൻറെയും കുറ്റപത്രത്തിലെ വൈരുദ്ധ്യംചൂണ്ടിക്കാട്ടി സുപ്രിംകോടതി തിങ്കളാഴ്ചയാണ് പുരോഹിതിന് ജാമ്യംഅനുവദിച്ചത്. 2008സെപ്റ്റംബറിലാണ് കേസിനാസ്പദമായ മാലേഗാവ് സ്ഫോടനംനടന്നത്. ഹമിദിയ പള്ളിക്ക് മുന്നിൽനടന്ന സ്ഫോടനത്തിൽ ആറുപേർ കൊല്ലപ്പെടുകയും, എഴുപത്തിയാറുപേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. അതേസമയം, തനിക്കെതിരെ നടന്നത് ഗൂഡാലോചനയാണെന്നുകാട്ടി ഹൈക്കോടതിയിൽ ഹർജിനൽകാനാണ് പുരോഹിതിൻറെ തീരുമാനമെന്ന് റിപ്പോർട്ടുകളുണ്ട്.