ഒരു ഗെയിം എങ്ങനെ കൗമാരക്കാരെ അടിമകളാക്കി ആത്മഹത്യയിലേയ്ക്ക് തള്ളിവിടുന്നു എന്നത് ആശ്ചര്യപ്പെടുത്തുന്ന കാര്യമാണ്. മുംബൈയ്ക്ക് പിന്നാലെ കൊല്‍ക്കത്തിയിലും കൗമാരക്കാര്‍ ആത്മഹത്യ ചെയ്തതോടെ ബ്ലൂവെയില്‍ കൂടുതല്‍ അപകടകാരിയാണ് എന്നാണ് വ്യക്തമാകുന്നത്. കേരളത്തിലും കൗമാരക്കാര്‍ ഈ ഗെയിം ഡൗണ്‍ലോഡ് ചെയ്തു എന്ന് കണക്കുകള്‍ പുറത്തുവന്നതോടെ നമ്മളും ജാഗ്രത പുലര്‍ത്തുക.
ലഹരിയ്ക്കോ കഞ്ചാവിനോ അടിമയാകുന്നത് പോലെയാണ് ഓണ്‍ലൈന്‍ ഗെയിമുകളിലും സാമൂഹ മാധ്യമങ്ങളിലും അടിപ്പെടുന്നത്. ആ മാനസികാവസ്ഥയാണ് ബ്ലൂവെയില്‍ പോലുള്ള ഓണ്‍ലൈന്‍ ഗെയിമുകളും ചൂഷണം ചെയ്യുന്നത്. സാഹസികത കാണിച്ച് തന്റെ സുഹൃത്തുക്കളുടെ ഇടയില്‍ ധീര പരിവേഷം കിട്ടുമെന്ന തോന്നലും വെല്ലുവിളികള്‍ ഏറ്റെടുക്കാനുള്ള മനസ്സുമാണ് കൗമാരക്കാരെ ഇതിന് പ്രേരിപ്പിക്കുന്നത്. ഒപ്പം കുടുംബങ്ങളില്‍ നിന്ന് സമൂഹത്തില്‍ നിന്നും നേരിടേണ്ടിവരുന്ന ഒറ്റപ്പെടലുകളും സൈബര്‍ ലോകത്തിന്റെ പിടിയിലേയ്ക്ക് കുട്ടികളെ കൊണ്ടെത്തിക്കുകയാണ്.
തന്റെ മക്കള്‍ ഒരിക്കലും ഇതില്‍ അകപ്പെടില്ലെന്ന് വിശ്വസിക്കുന്നവരാണ് കൂടുതല്‍ മാതാപിതാക്കളും. രക്ഷിതാക്കളുടെ ആ വിശ്വാസമാണ് കുട്ടികള്‍ ചൂഷണം ചെയ്യുന്നതും. രക്ഷിതാക്കളെ പേടിച്ച് കുട്ടികള്‍ ഒന്നും പറയാത്ത അവസ്ഥ സൃഷ്ടിക്കരുത്. എല്ലാത്തിനും പരിഹാരമുണ്ടെന്ന രീതിയില്‍ കുട്ടിയെ ആശ്വസിപ്പിക്കുകയും സംരക്ഷണം നല്‍കുകയും വേണം.
ബ്ലൂ വെയില്‍ ഗെയിമിന്റെ 50 സ്റ്റേജുകള്‍ പൂര്‍ത്തീകരിക്കാന്‍ തുടര്‍ച്ചയായ 50 ദിവസങ്ങളാണ് ഉറക്കമൊഴിക്കുന്നത്. ഈ 50 ദിവസത്തെ ഉറക്കമൊഴിച്ചില്‍ ആരുടേയും മാനസികാവസ്ഥയെ തകിടം മറിക്കും.
രണ്ടുവർഷത്തിനിടെ ലോകത്താകമാനം 130 കൗമാരക്കാരാണ് ബ്ലൂവെയിലിന്റെ പിടിയിലമര്‍ന്ന് ജീവനൊടുക്കിയത്. ഇന്ത്യയില്‍ ഒട്ടേറെ പേര്‍ ഈ ഓണ്‍ലൈന്‍ ഗെയിമിന്റെ പിടിയിലാണെന്ന് സൂചന ലഭിച്ചിട്ടുണ്ടെങ്കിലും ഇതുസംബന്ധിച്ച് വ്യക്തമായ കണക്കുകളില്ല. മറ്റ് സാധാരണ ഗെയിംപോലെ ഓൺലൈനിലോ, പ്ലേ സ്റ്റോറിലോ തപ്പിയാൽ ബ്ലൂവെയിലിനെ കണ്ടെത്താനാകില്ലെന്ന് വിദഗ്ദർ പറയുന്നു. അതുകൊണ്ടുതന്നെ ഉറവിടം എവിടെയെന്നോ , സെർവർ പ്രവർത്തിപ്പിക്കുന്നത് എവിടെ നിന്നാണെന്നോ അറിയാന്‍ സാധിക്കില്ല. ഇതേകാരണത്താൽ നിരോധനം എന്നത് അപ്രായോഗികമാണ്. നാളെ നമ്മളുടെ കുട്ടികളും വെറും കൗതുകത്തിനു വേണ്ടി ഇന്റര്‍നെറ്റില്‍ അതു തിരഞ്ഞുപോകാം. ഏതു വഴിയിലാണ് അപകടം പതിയിരിക്കുന്നതെന്ന് ചിന്തിക്കാന്‍ പോലും കഴിയില്ല. അതിനാല്‍ ഇത്തരം കൊലയാളി ഗെയിമുകളെ അകറ്റി നിര്‍ത്തുക തന്നെ വേണം. അതിനായി സമൂഹവും രക്ഷിതാക്കളും ജാഗ്രത പുലര്‍ത്തുക.