നവ വധു ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് വെമ്പായം ഗാന്ധിനഗർ ജാസ്മിൻ മൻസിലിൽ റോഷൻ(27) അറസ്റ്റിലായി. ഇയാളുടെ ഭാര്യ സൽഷ(20)യെ ജൂലൈ 11നു ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇയാളുടെ മാതാവ് ഒളിവിലാണെന്നു പൊലീസ് പറഞ്ഞു.
സംഭവത്തിനുശേഷം ഒളിവിലായിരുന്ന റോഷൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിനു ശ്രമിച്ചു. ജാമ്യം നിഷേധിച്ചതിനെത്തുടർന്നു നെടുമങ്ങാട് കോടതിയിൽ ഹാജരാകുകയായിരുന്നു.
ആറ്റിങ്ങൽ ഡിവൈഎസ്പി ഇയാളെ അറസ്റ്റ് ചെയ്തു. സ്ത്രീധനത്തിനായി സൽഷയെ റോഷൻ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നെന്നും ഒരു കിലോ സ്വർണം, ആഡംബര കാർ എന്നിവ നൽകിയാണു സൽഷയെ വിവാഹം കഴിച്ചയച്ചതെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം റോഷനെ തെളിവെടുപ്പിനായി മരണം നടന്ന വെമ്പായത്തെ വീട്ടിലെത്തിച്ചു.
ആറ്റിങ്ങൽ അവനവഞ്ചേരി ബാഷാ ഡെയ്‌ലിൽ ഷാനവാസ് - സലീന ദമ്പതികളുടെ മകളാണു സൽഷ. തങ്ങളുടെ മകൾ സ്വയം ജീവനൊടുക്കില്ലെന്നും ആരെങ്കിലും അപായപ്പെടുത്തുകയോ ആരുടെയെങ്കിലും ശാരീരിക-മാനസിക പീഡനം സഹിക്കാനാകാതെ മരണത്തെ സ്വീകരിക്കുകയോ ചെയ്തതാണെന്നു സംശയിക്കുന്നുവെന്നും കാണിച്ചു ബന്ധുക്കൾ പൊലീസിനു പരാതി നൽകി.
പരാതിയെത്തുടർന്ന് ഒളിവിൽ പോയ റോഷൻ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സ്ത്രീധന പീഡന നിയമപ്രകാരം റോഷന്റെയും മാതാവിന്റെയും പേരിൽ കേസെടുത്തിട്ടുണ്ടെന്ന് ആറ്റിങ്ങൽ പൊലീസ് പറഞ്ഞു.