ചാവക്കാട്∙ തിരുവത്ര പുതിയറയിൽ നിയന്ത്രണം വിട്ട കാറിടിച്ച് വിദ്യാർഥി മരിച്ച സംഭവത്തിൽ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. കാർ കസ്റ്റഡിയിലെടുത്തു. ഗുരുവായൂർ കാരക്കാട് പൂക്കില്ലത്ത് വീട്ടിൽ ഷഹീറിനെയാണ് (40) എസ്ഐ മാരായ എം.കെ.രമേഷ്, എ.വി.രാധാകൃഷ്ണൻ, എഎസ്ഐ അനിൽമാത്യു എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കോട്ടപ്പുറം ഫിഷറീസ് സ്കൂളിനടുത്ത് കാളീടകത്ത് ബാഹുലേയന്റെ ഏക മകൻ വിവേകാണ് (കുട്ടപ്പൻ–18) മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് ആറോടെയാണ് അപകടം നടന്നത്. തലയ്ക്ക് സാരമായ പരുക്കേറ്റ വിവേക് തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഫുട്ബോൾ കളിക്കുന്നതിനായി സുഹൃത്തുമായി റോഡരികിലൂടെ നടന്നുപോകുമ്പോഴാണ് കാറിടിച്ചത്. പ്ലസ് ടു പാസായ വിവേകിന്റെ ഡിഗ്രി പ്രവേശനം തിങ്കളാഴ്ചയായിരുന്നു. ഡ്രൈവർക്ക് സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചു.
ലക്ഷം രൂപയ്ക്ക് ‘വാടക ഡ്രൈവർ’ കയ്യോടെ പിടിച്ചു; കേസ് പൊളിച്ചു
ചാവക്കാട്∙ കാറിടിച്ച് വിദ്യാർഥിയായ വിവേക് മരിച്ച സംഭവത്തിൽ ലക്ഷം രൂപ ഓഫർ നൽകി ഡ്രൈവറെ മാറ്റാൻ ശ്രമം. സ്റ്റേഷനിൽ ഹാജരാക്കിയ ‘വാടക ഡ്രൈവറെ’ പൊലീസ് കയ്യോടെ പിടികൂടി. നാടകീയ രംഗങ്ങൾക്കൊടുവിൽ യഥാർഥ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.
അപകടം നടന്ന സ്ഥലവും വാഹനവും എല്ലാം വാടകക്കാരനായ ഡ്രൈവർക്ക് കാണിച്ചുകൊടുത്ത് കുറ്റം ഏറ്റെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടർന്ന് പാലയൂർ കണ്ണികുത്തി സ്വദേശിയായ ഇയാൾ സ്റ്റേഷനിലെത്തിയപ്പോൾ പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് കള്ളത്തരം പൊളിഞ്ഞത്.
ലക്ഷം രൂപയ്ക്ക് കുറ്റം ഏറ്റെടുക്കാൻ താൻ തയാറാവുകയായിരുന്നുവെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. തുടർന്നാണ് യഥാർഥ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കാറിനകത്തുണ്ടായിരുന്ന പൂച്ചയുടെ വെപ്രാളത്തിൽ ഡ്രൈവർക്ക് നിയന്ത്രണം വിട്ടാണ് അപകടം സംഭവിച്ചതെന്ന് പറയുന്നു.