കട്ടപ്പന ∙ പേര് വീരപ്പനെന്നാണെങ്കിലും കുപ്രസിദ്ധ മോഷ്ടാവ് ‘വീരപ്പൻ ബൈജുവിന്’ കാട്ടുകള്ളനായിരുന്ന വീരപ്പനെ അനുസ്മരിപ്പിക്കുന്ന കപ്പടാ മീശയില്ല. കൈയിൽ ഇരട്ടക്കുഴൽ തോക്കുമില്ല. രൂപത്തിലും ഇരുവരും തമ്മിൽ ഏറെ വ്യത്യാസം. പക്ഷേ, നോട്ടമിട്ടാൽ ഏതുവീട്ടിലും സാഹസികമായി കയറി മോഷണം നടത്താൻ വിരുതനാണ് ഇടുക്കിയിലെ മോഷ്ടാവ് വീരപ്പൻ ബൈജു. പൊലീസിനെ വെട്ടിച്ചു മുങ്ങിയാൽ പിന്നെ ഇയാൾ പൊങ്ങില്ല. കോടതിയിലെത്തിയാൽ കേസ് സ്വന്തമായി വാദിക്കാനും ‘മിടുക്കൻ’.
‘വീരപ്പൻ’ എന്ന പേരു വീണ കഥ
ഇടുക്കി ജില്ലയിലെ ക്രിമിനലുകളുടെ കേസ് ഹിസ്റ്ററിയിൽ മുന്നിലാണ് വീരപ്പൻ ബൈജുവിന്റെ സ്ഥാനം. ഇടുക്കി കഞ്ഞിക്കുഴി തട്ടേക്കണ്ണി കൊടകല്ല് പാറേഓലിക്കൽ (കരുമരുതിങ്കൽ) ബൈജുവെന്ന വീരപ്പൻ ബൈജു (36) വീടുകവർച്ചയിൽ വിദഗ്ധനാണ്. കാട്ടുകള്ളനായിരുന്ന വീരപ്പനോടു സമാനമായ രീതിയിൽ വനത്തിനുള്ളിൽ താമസിക്കുന്നതിനാലാണ് ബൈജു എന്ന മോഷ്ടാവിന് വീരപ്പൻ ബൈജു എന്ന പേരു വീണത്. മോഷണത്തിനുശേഷം പൊലീസിനെ വെട്ടിച്ചു കടക്കുന്ന ഇയാൾ കാട്ടിലും പാറയിടുക്കുകളിലുമാണ് ഒളിവിൽ കഴിഞ്ഞിരുന്നത്. ഒട്ടേറെ മോഷണക്കേസുകളിൽ പ്രതിയായ വീരപ്പൻ ബൈജു പലതവണ പൊലീസിന്റെ പിടിയിലാകുകയും ജയിൽശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.
പുറത്തിറങ്ങിയശേഷം വീണ്ടും മോഷണം ആവർത്തിക്കുകയാണ് പതിവ്. തൊടുപുഴ, പെരുമ്പാവൂർ, ഇടുക്കി, കഞ്ഞിക്കുഴി, മുരിക്കാശേരി, അടിമാലി, കരിമണൽ തുടങ്ങിയ സ്‌റ്റേഷനുകളുടെ പരിധിയിലെല്ലാം ഇയാൾക്കെതിരെ അനവധി കേസുകളുണ്ട്. തട്ടേക്കണ്ണി മേഖലയിലെ ആറ്റുതീരത്തോടു ചേർന്നുള്ള കല്ലുകളുടെ പൊത്തുകളിലാണ് ഒളിവിൽ കഴിയുന്നത്. ആരുടെയും കണ്ണിൽപെടാതെ മാസങ്ങളോളം ഇത്തരത്തിൽ ഒളിവിൽ കഴിയുന്നതിൽ ഇയാൾ അതിവിദഗ്ധനാണ്. ഭക്ഷണത്തിനും മറ്റുമായി സമീപപ്രദേശങ്ങളിലെ വീടുകളിൽ മോഷണം നടത്തുകയാണ് പതിവ്.
സ്പൈഡർമാനെ ‘തോൽപ്പിക്കും’
പൊലീസിനെ വെട്ടിച്ചു കടന്നുകളയുന്നതിലും വീരപ്പൻ ബൈജു വിരുതനാണ്. പാറകളിലും മരങ്ങളിലും അതിവേഗത്തിൽ കയറിയാണ് ഇയാൾ രക്ഷപ്പെടുന്നത്. എന്നാൽ ഇത്തവണ ശാരീരിക അസ്വസ്ഥതമൂലമാണ് രക്ഷപ്പെടാൻ കഴിയാതിരുന്നത്. വീണു പരുക്കേറ്റെന്നാണ് ഇയാൾ പറയുന്നത്. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച ചിത്രത്തിന്റെ അടിസ്ഥാനത്തിൽ പുതിയ ബസ് സ്റ്റാൻഡിലുണ്ടായിരുന്ന ഒരാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച പുലർച്ചെ പൊലീസ് ഇയാളെ പിടികൂടുന്നത്. മോഷ്ടിച്ചുകൊണ്ടുവന്ന കുരുമുളക് കട്ടപ്പനയിൽ വിൽക്കാനായിരുന്നു ഇയാളുടെ ശ്രമം. കൂടാതെ രണ്ടു പേരുടെ തിരിച്ചറിയൽ കാർഡ്, ഹെഡ്‌ലൈറ്റ്, പെൻ ടോർച്ച് തുടങ്ങിയ വസ്തുക്കളും ഇയാളുടെ കൈവശമുണ്ടായിരുന്നു.
ജയിലിൽ നിന്നിറങ്ങികവർച്ച 27 വീടുകളിൽ
കഴിഞ്ഞ തവണ ജയിലിൽനിന്നു പുറത്തിറങ്ങിയശേഷം ഒളിവിൽ കഴിയുമ്പോൾ വീരപ്പൻ ബൈജു മോഷണം നടത്തിയത് 27 വീടുകളിലും രണ്ടു ക്ഷേത്രങ്ങളിലും കൃഷിയിടങ്ങളിലും. വീടുകളിൽനിന്നു ഭക്ഷ്യവസ്തുക്കൾ മോഷ്ടിച്ചെന്ന് ഇയാൾ മൊഴി നൽകിയിട്ടുണ്ട്. കൂടാതെ വിഷ്ണു, മോഹനൻ എന്നീ സുഹൃത്തുക്കൾക്കൊപ്പവും മോഷണം നടത്തി. കൊടകല്ലിൽനിന്ന് പച്ചക്കുരുമുളക് മോഷ്ടിച്ചു വിറ്റിരുന്നു. 17,000 രൂപയാണ് ഇയാളുടെ വീതമായി ലഭിച്ചത്. കഴിഞ്ഞ ജൂണിൽ പഴയരിക്കണ്ടത്തെ ക്ഷേത്രത്തിന്റെ ഭണ്ഡാരക്കുറ്റി തുറന്നു 850 രൂപ മോഷ്ടിച്ചു. കഞ്ഞിക്കുഴി പൊന്നുരുത്താൻ മേഖലയിലെ ക്ഷേത്രത്തിലെ ഭണ്ഡാരക്കുറ്റി കുത്തിത്തുറന്നും മോഷണം നടത്തിയെങ്കിലും മുഴുവൻ പണവും വിഷ്ണു കൊണ്ടുപോയെന്നാണ് ബൈജുവിന്റെ മൊഴി.