സൈബർലോകത്തെ 'കൊലയാളി ഗെയിമിന് അടിമകളാകുന്ന കൗമാരക്കാരുടെ എണ്ണം രാജ്യത്തും വർധിക്കുന്നതായുള്ള കണക്കുകൾ ആശങ്കയ്ക്ക് കാരണമാകുന്നു. പ്രധാനമായും വിഷാദരോഗികളായ കുട്ടികളിലാണ് ഗെയിംപിടിമുറുക്കുന്നതെന്നാണ് വിവരം. നിരവധിരാജ്യങ്ങളില്‍ നിരോധിച്ച ഈ ഓൺലൈൻഗെയിം തിരയുന്നവരെക്കുറിച്ചുള്ള വിവരശേഖരണം പൊലീസ് ആരംഭിച്ചതായും സൂചനയുണ്ട്. എന്നാൽ, വിദേശരാജ്യങ്ങളിലെ സെർവറുകളിൽനിന്നും നിയന്ത്രിക്കുന്ന ഈ കൊലയാളിഗെയിമിനെ പൂർണമായും നിരോധിക്കുക അസാധ്യമാണന്ന് വിദഗ്ദർ പറയുന്നു.
രാജ്യത്ത് ഇതിനുമുൻപ് സൈബർ മേഖലയുമായി ബന്ധപ്പെട്ട് ഇത്തരത്തിലൊരു ആശങ്ക ഉടലെടുത്തിട്ടുണ്ടാകില്ല. ഓൺലൈൻ ഗെയിമിൽ പങ്കെടുത്തുതുടങ്ങി അൻപതാംദിവസം ജീവനെടുക്കുന്ന കളി. വിചിത്രവും പേടിപ്പെടുത്തുന്നതുമായ ടാസ്കുകളാണ് കൊലയാളിഗെയിമിൽ ഇടംപിടിച്ചിരിക്കുന്നത്. തുടങ്ങിയാൽപിന്നെ അത് കൗമാരക്കാരെ അടിമപ്പെടുത്തുകതന്നെ ചെയ്യും. ആദ്യഘട്ടത്തിൽ പേടിപ്പെടുത്തുന്ന സിനിമകളും, സാഹസികതയുമൊക്കെയാണ് ഗെയിമിലേർപ്പെടുന്നയാൾക്ക് നൽകുന്ന വെല്ലുവിളികൾ. ഇത് വിജയകമായി പൂർത്തിയാക്കിയാൽ അടുത്ത ടാസ്ക് നൽകും. സ്വന്തംശരീരത്തില്‍ മൂർച്ചയുള്ള ആയുധങ്ങൾ കുത്തിക്കയറ്റുക, ശരീരത്തിൽ ചോരകൊണ്ട് ചിത്രംവരയ്ക്കുക തുടങ്ങി മറ്റനേകം വെല്ലുവിളികളും അവരെകാത്തിരിക്കും. ചലഞ്ച് ഏറ്റെടുത്ത് മുന്നേറുന്നവർക്കായി അൻപതാംദിനം കാത്തിരിക്കുന്നത് ആത്മഹത്യയാണെന്നുമാത്രം. ഓരോഘട്ടത്തിലും ഇത് ലഹരിയായിതോന്നി അടിമപ്പെടുന്ന കൗമാരക്കാർ അറിയാതെ അവസാനം മരണത്തിന് കീഴടങ്ങും. അല്ലെങ്കിൽ ഗെയിം കീഴടക്കും.
റഷ്യക്കാരനായ മനശാസ്ത്രപഠന വിദ്യാർഥിയാണ് കൊലയാളിഗെയിം രൂപപ്പെടുത്തിയത്. ഒരു ഓൺലൈൻ സൈറ്റിലൂടെ ഇവയുടെ പ്രചാരണംനടത്തിയതോടെ വിദ്യാർഥിയെ സർവകലാശാലതന്നെ പുറത്താക്കി. എന്നാൽ, കഴിഞ്ഞ രണ്ടുവർഷത്തിനിടെ ലോകത്താകമാനം 130പേരുടെ ജീവനാണ് കൊലയാളിഗെയിം എടുത്തത്. ഇതോടെ ഗെയിംവികസിപ്പിച്ച ഫിലിപ്പ് ബുഡേകിൻ ജയിലിലായി. ഇത്തരമൊരു ഗെയിം എന്തിന് വികസിപ്പിച്ചുവെന്ന ചോദ്യത്തിന് ഇയാൾനൽകുന്ന ഉത്തരമാണ് ഇതിലേറെ വിചിത്രം. " ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നവർ ഭൂമിക്ക് ഭാരമാണ്. അവരെക്കൊണ്ട് സമൂഹത്തിന് പ്രയോജനമൊന്നുമില്ല. അവർ മരിക്കട്ടെ."
ഇന്ത്യയിലെ കൗമാരക്കാരിലും ഈ ഗെയിം പിടിമുറുക്കുന്നുവെന്നത് വ്യക്തമായത് പതിനാലുകാരൻ മുംബൈയിൽ ആത്മഹത്യ ചെയ്തതോടെയാണ്. ഒൻപതാംക്ലാസുകാരനായ ഈ കുട്ടി കൊലയാളിഗെയിമിന് അടിമയാണെന്ന്, മരണശേഷം അവൻറ കൂട്ടുകാരാണ് പൊലീസിനോട് പറഞ്ഞത്. മരിക്കുന്നതിന് മുൻപ് കൈയ്യിൽ കത്തികൊണ്ട് ചിത്രംവരയ്ക്കണമെന്നത് ഗെയിമിൻറെ നിയമമാണ്. എന്നാൽ, മുംബൈയിൽമരിച്ച കുട്ടിയുടെ കൈകളിൽ ആചിത്രമുണ്ടായിരുന്നില്ല. അതിനാൽ സംശയം ഇനിയും ദുരീകരിക്കേണ്ടതുണ്ട്.
എന്തായാലും, ജീവനെടുക്കുന്ന ഈ കൈവിട്ടകളി ഓൺലൈൻ സൈറ്റുകളിൽ തപ്പുന്നവരെ അധികൃതർ നിരീക്ഷിക്കുന്നതായാണ് സൂചന. ഒപ്പം, മൊബൈൽഫോണുകളിലും, ഓൺലൈൻ സൈറ്റുകളിലും ഏറെനേരം ചെലവഴിക്കുന്ന കൗമാരക്കാരെ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പ് നൽകുന്നു. അതേസമയം, വിദേശരാജ്യങ്ങളിലെ സെർവറുകളിൽനിന്നാണ് ഈ ഗെയിം നിയന്ത്രിക്കുന്നത് എന്നതിനാൽ, ഇവ പൂർണമായും നിരോധിച്ചാലും പ്രയോജനംചെയ്യില്ലെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു. അതിനാൽ, ജാഗ്രത പുലർത്തേണ്ടത് നാം ഓരോരുത്തരുമാണ്.