കോടതി അനുമതിയോടെ കാമുകനോടൊപ്പം പോകാൻ ശ്രമിച്ച പെൺകുട്ടിയെ ബന്ധുക്കൾ തടഞ്ഞത് സംഘർഷത്തിനിടയാക്കി. തലശേരി സിജെഎം കോടതി പരിസരത്താണ് സംഘർഷമുണ്ടായത്. തുടർന്ന് പൊലീസ് കാവലിൽ പെൺകുട്ടിയെ കാമുകന്റെ വീട്ടിലെത്തിക്കുകയായിരുന്നു. പളളൂർ സ്വദേശിയായ യുവാവും ഏച്ചൂർ സ്വദേശിനിയായ യുവതിയും തമ്മിലുള്ള പ്രണയമാണ് കോടതി മുറ്റത്ത് സംഘർത്തിന് വഴിവച്ചത്. ഇതരമതസ്‌ഥരായ ഇവരുടെ ബന്ധത്തെ കുടുംബങ്ങൾ എതിർത്തിരുന്നു.
സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം നടത്താൻ ഇരുവരും ശ്രമിച്ചതോടെ പെൺകുട്ടിയെ വീട്ടുകാർ തടങ്കിലിലാക്കി. തുടർന്ന് യുവാവ് കോടതിയെ സമീപിക്കുകയായിരുന്നു. പെൺകുട്ടിയെ ഹാജരാക്കാൻ കോടതി ചക്കരക്കൽ പൊലീസിന് നിർദേശം നൽകി. ബന്ധുക്കൾക്കൊപ്പം ഹാജരായ പെൺകുട്ടിക്ക് സ്വന്തം ഇഷ്ടപ്രകാരം പോകാൻ കോടതി അനുമതി നൽകുകയായിരുന്നു. ഇതോടെയാണ് കോടതി പരിസരത്ത് സംഘർഷമുണ്ടായത്. സ്ഥലത്തെത്തിയ തലശേരി പൊലീസ് ആളുകളെ വിരട്ടിയോടിച്ചു. കോടതി നിർദേശത്തെത്തുടർന്ന് പെൺകുട്ടിയെ പൊലീസ് അകമ്പടിയിൽ കാമുകന്റെ വീട്ടിലെത്തിച്ചു.