സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വടക്കാഞ്ചേരി ടൗൺ ശാഖയിൽ കവർച്ചാ ശ്രമം നടന്നു. തെഫ്റ്റ് അലാമുമായി ബന്ധിപ്പിച്ച മാനേജരുടെ മൊബൈലിൽ സന്ദേശം ലഭിച്ചതിനെ തുടർന്ന് വടക്കാഞ്ചേരിയിലുള്ള ബാങ്ക് ജീവനക്കാരും പൊലീസും ബാങ്കിൽ കുതിച്ചെത്തിയതിനാൽ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. ബാങ്കിലെ കാഷ്യർ എ.എക്സ്.നിക്സനെ അടിച്ചു വീഴ്ത്തിയാണു മോഷ്ടാവ് ഓടിരക്ഷപ്പെട്ടത്.
ശനിയാഴ്ച രാത്രി 10.45നും 12.30നും ഇടയിലാണു ബാങ്കിൽ കവർച്ചാ ശ്രമങ്ങൾ നടന്നത്. സിസിടിവി ക്യാമറകൾ സ്പ്രേ അടിച്ച് ഉപയോഗ ശൂന്യമാക്കുകയും ബാങ്കിൽ മുഴങ്ങേണ്ട തെഫ്റ്റ് അലാമിലേക്കുള്ള വൈദ്യുതി ബന്ധം വേർപ്പെടുത്തുകയും ചെയ്തിരുന്നു.
സ്പ്രേ അടിക്കാത്ത ക്യാമറകളിൽ മോഷ്ടാവിന്റെ രൂപം പതിഞ്ഞിട്ടുണ്ടെങ്കിലും കണ്ണുകൾ ഒഴികെയുള്ള ശരീര ഭാഗങ്ങൾ മുഴുവൻ മറച്ച നിലയിൽ ഓവർക്കോട്ടും കൈയ്യുറയും മുഖമറയും ഷൂവും ധരിച്ച് വിദഗ്ധമായ നിലയിലായിരുന്നു മോഷ്ടാവിന്റെ ‘ഓപറേഷൻ’. ബാങ്കിന്റെ ഗ്രില്ലും ഷട്ടറും വാതിലും തകർത്ത് അകത്തുകടന്ന മോഷ്ടാവ് ലോക്കർ മുറിയിലേക്കു പ്രവേശിച്ചപ്പോഴാണു മാനേജരുടെ മൊബൈലിലേക്കു സന്ദേശം പോയത്.
അതിനു മുൻപ് മോഷ്ടാവിന്റെ ശ്രദ്ധയിൽപ്പെട്ട എല്ലാ സിസിടിവി ക്യാമറകളുടെയും ലെൻസിലേക്ക് പെയിന്റ് സ്പ്രേ ചെയ്തിരുന്നു. തെഫ്റ്റ് അലാമിലേക്കുള്ള കേബിളും മുറിച്ചിട്ടു. അതുകൊണ്ട് ബാങ്കിൽ അലാം മുഴങ്ങിയില്ല. തൃശൂരിലുള്ള മാനേജരുടെ മൊബൈലിലേക്കു സന്ദേശം ലഭിച്ച ഉടനെ അവർ വടക്കാഞ്ചേരിയിലുള്ള ജീവനക്കാരായ നിക്സനെയും അലിയെയും വിവരം അറിയിച്ചു.
ഇവർ പൊലീസിനും വിവരം നൽകി. പൊലീസ് എത്തുന്നതിനു മുൻപ് ബാങ്കിന്റെ ഷട്ടറിനു മുൻപിലെത്തിയ നിക്സന്റെ മൊബൈലിൽ ബെല്ലടിച്ചതോടെ ശബ്ദം കേട്ട മോഷ്ടാവ് നിക്സനെ ആക്രമിച്ച് ഇറങ്ങിയോടുകയായിരുന്നു. തൊട്ടുപിന്നാലെ സ്ഥലത്തെത്തിയ പൊലീസ് പരിസരങ്ങളിലൊക്കെ അരിച്ചുപെറുക്കിയെങ്കിലും മോഷ്ടാവിനെ പിടികൂടാനായില്ല.
ഓടിരക്ഷപ്പെടുന്നതിനിടയിൽ ബാങ്കിൽ ഉപേക്ഷിച്ച ഇയാളുടെ ബാഗിൽനിന്ന് പൂട്ടുകൾ തകർക്കാനായി ഉപയോഗിച്ച ഹാക്സോ ബ്ലേഡുകൾ, കട്ടിങ് പ്ലേയർ തുടങ്ങിയ ആയുധങ്ങളും കണ്ടെടുത്തു. ഒരടിയോളം നീളമുള്ള കമ്പിപ്പാരയും ബാങ്കിന്റെ ഉള്ളിൽനിന്നു കണ്ടെടുത്തു.
സിഐ ടി.എസ്.സിനോജ്, എസ്ഐ കെ.സി.രതീഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസും ഡോഗ് സ്ക്വാഡിലെ ‘ഡോണ’ എന്ന പൊലീസ് നായയും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഡോണ മണംപിടിച്ച് ഹൈസ്കൂൾ ഗ്രൗണ്ട് വരെ പോയി മടങ്ങി.
രാത്രിയിലും പുലർച്ചെയും മഴ പെയ്തിരുന്നതിനാൽ ഡോഗ് സ്ക്വാഡിന്റെ പരിശോധന ഫലം കാണുമെന്ന് ഉറപ്പില്ലെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സൂചിപ്പിച്ചത്. റൂറൽ ജില്ലാ പൊലീസ് സൂപ്രണ്ട് എൻ.വിജയകുമാർ, എസ്ബിഐ റീജനൽ മാനേജർ പത്മജൻ ടി.കളിയമ്പത്ത് എന്നിവരും ബാങ്കിൽ എത്തിയിരുന്നു.
ടൗണിലെ ബ്രാഞ്ച് ആണെങ്കിലും പ്രവേശന ഷട്ടർ സമീപത്തെ കരുമരക്കാട് ക്ഷേത്രത്തിന്റെ ഭാഗത്തായതു കൊണ്ട് മോഷ്ടാക്കൾക്ക് അനായാസം ഉള്ളിൽ പ്രവേശിക്കാമെന്നാണ് ഇന്നലത്തെ അനുഭവം തെളിയിച്ചത്.