ശിവഗംഗ (തമിഴ്നാട്) ∙ മോഷ്ടാക്കളുടെ കേന്ദ്രമാണു ശിവഗംഗ. ശിവഗംഗ പൊലീസിന്റെതന്നെ കണക്കുകൾ പരിശോധിച്ചാൽ 2012നുശേഷം ഇവിടെ മോഷണം തൊഴിലാക്കി മാറ്റിയവർ 2020 പേർ. തമിഴ്നാട്ടിൽ മോഷണം നടത്തുന്നതുപോലെയല്ല ഇവർ കേരളത്തിൽ നടത്തുന്നത്. നീറിക്കാട്ട് നടത്തിയത് ആക്രമിച്ചും മോഷ്ടിക്കുക എന്ന ശൈലിയായിരുന്നു. തമിഴ്നാട്ടിലെ തിരുട്ടുഗ്രാമം സംഘങ്ങളുടേതുപോലെയല്ല ശിവഗംഗയിലെ മോഷ്ടാക്കളുടെ രീതി. അവർ കൊന്നും മോഷ്ടിക്കും. ശിവഗംഗയിൽനിന്നു 310 കിലോമീറ്ററാണു കോട്ടയത്തേക്ക്.
കോട്ടയത്തു വന്നു രാത്രി 11.30നു മോഷണം നടത്തി പുലർച്ചെ 2.30നു മുൻപു തീർക്കും; വസ്ത്രം മാറി അടുത്ത വണ്ടിക്കു തിരിച്ചു തമിഴ്നാട്ടിലെത്തും – ഇതായിരുന്നു ശിവഗംഗയിലെ മോഷണസംഘത്തെ രക്ഷപ്പെടുത്തിയിരുന്നത്. 2010 മുതൽ മോഷണസംഘങ്ങൾ മാസത്തിലൊന്ന് എന്ന രീതിയിൽ കോട്ടയത്തു വന്നു മോഷണം നടത്തി പോകുമായിരുന്നു. ഇതായിരുന്നു ശിവഗംഗ, രാമനാഥപുരം സംഘത്തിന്റെ പ്രവർത്തനരീതി. മോഷണം നടത്തിയശേഷം കോട്ടയം നഗരത്തിലെ പ്രഭാതനടത്തക്കാർക്കൊപ്പം നടന്ന മോഷ്ടാക്കൾപോലുമുണ്ട് ശിവഗംഗയിൽ.
ശിവഗംഗയിലെ മോഷ്ടാക്കളുടെ പ്രത്യേകതകൾ
∙ എത്ര ചോദ്യംചെയ്താലും യഥാർഥ പേര് ഒരിക്കലും പറയില്ല.
∙ മോഷണം നടത്തുമ്പോൾ വീട്ടുകാർ ഉണർന്നാൽ ആക്രമിക്കും.
∙ ഓടിളക്കിയും ഇറങ്ങും.
∙ കതകിന്റെ കൊളുത്ത് ഡ്രിൽ ചെയ്ത് ഇളക്കി മാറ്റും.
∙ ഉളി ഉപയോഗിച്ചു കതകു തകർക്കും.
∙ പെട്രോൾ ഉപയോഗിച്ചു വാതിൽ കത്തിക്കും.
∙ ഏതു കതകും തുറക്കാനുള്ള താക്കോൽ കരുതും.
∙ ജനൽക്കമ്പി വളയ്ക്കും.
മൂന്നാം പ്രതി അരുൾരാജിനെ തേടി ഇന്നു രാമനാഥപുരത്തേക്ക്
ശിവഗംഗ ∙ നീറിക്കാട്ടെ മോഷണക്കേസിൽ പ്രതിയായ ശെൽവരാജിന്റെ വീട്ടിൽ പൊലീസ് എത്തി. കുറുവ കോളനിയിലെ വീടിന്റെ ഭിത്തിയിൽ നാക്കു നീട്ടിയ ദൃഷ്ടിബൊമ്മനുണ്ട്. കണ്ണുകിട്ടാതിരിക്കാൻ വരച്ചിരിക്കുന്ന ബൊമ്മനെ കണ്ടാൽ പേടിയാവും. വലിയ ഒറ്റമുറിവീട്. ഇവിടെ ശെൽവരാജിന്റെ മകൾ ഈശ്വരിയും ഭർത്താവ് സുരേഷും താമസിക്കുന്നു.
സുരേഷും ശെൽവരാജിനൊപ്പം മോഷണക്കേസുകളിൽ പ്രതിയാണ്. ശിവഗംഗ ജില്ലയിലെ മിക്കവാറും എല്ലാ സ്റ്റേഷനുകളിലും ശെൽവരാജ് പ്രതിയായ മോഷണക്കേസുണ്ട്.വീടു കുത്തിത്തുറന്നു വൻ സ്വർണമോഷണം നടത്തിയതിനു ശെൽവരാജും മരുമകൻ സുരേഷും ഒരുമിച്ചു ജയിലിൽ കിടന്നിട്ടുമുണ്ട്. ശെൽവരാജിന്റെ മകൻ ചെല്ലമുത്തു (22) ശിവഗംഗയിലെ പേരുകേട്ട മോഷ്ടാവാണെന്നും പൊലീസ് കണ്ടെത്തി.
ഇളയംകുടി പൊലീസ് സ്റ്റേഷനിൽ ഇന്നലെ സംഭവിച്ചത് - ചോദ്യംചെയ്യലിനിടെ മോഷ്ടാവ് ഓടി; കോട്ടയത്തെ പൊലീസ് പിടികൂടി
ശിവഗംഗയിൽനിന്നു 18 കിലോമീറ്റർ ദൂരെ ഇളയംകുടി പൊലീസ് സ്റ്റേഷനിൽ കോട്ടയത്തുനിന്നുള്ള പൊലീസ് സംഘം ചെല്ലുമ്പോൾ 20 വീടുകളിൽ ആക്രമണം നടത്തി മോഷണം നടത്തിയ സംഘത്തിലെ വേൽമുരുകനെ ഇൻസ്പെക്ടർ ചോദ്യംചെയ്യുകയാണ്.
സ്വർണം നഷ്ടപ്പെട്ട കുടുംബങ്ങളിലെ അംഗങ്ങളും സ്റ്റേഷനിൽ ഹാജരുണ്ട്. ചോദ്യംചെയ്യുന്ന വിവരങ്ങൾ കിട്ടുന്നതിനൊപ്പം ഇൻസ്പെക്ടർ സമീപ സ്റ്റേഷനുകളിലെ എസ്ഐമാർക്കു വിവരങ്ങൾ കൈമാറുന്നുണ്ട്. ആ സ്റ്റേഷനുകളുടെ പരിധിയിലും വേൽമുരുകനും സംഘവും മോഷണം നടത്തിയിട്ടുണ്ട്. ചോദ്യംചെയ്യലിനിടെ മിന്നൽപോലെ വേൽമുരുകൻ പൊലീസിനെ വെട്ടിച്ചു പുറത്തേക്കു പാഞ്ഞു.
ഇൻസ്പെക്ടർ അന്ധാളിച്ചു നിൽക്കുന്നതിനിടെ വേൽമുരുകൻ കടന്നു. നീറിക്കാട്ട് മോഷണക്കേസിൽ പിടിയിലായ ശെൽവരാജിനെപ്പറ്റി അന്വേഷിക്കാൻ കോട്ടയത്തുനിന്നെത്തിയ എസ്ഐമാരായ എം.ജെ.അഭിലാഷ്, പി.വി.വർഗീസ്, ഷാഡോ പൊലീസ് സംഘാംഗങ്ങളായ എസ്.അജിത്, ശ്യാം എസ്.നായർ എന്നിവർ സ്റ്റേഷന്റെ മുൻമുറിയിൽ രേഖകൾ പരിശോധിക്കുമ്പോഴായിരുന്നു വേൽമുരുകൻ സ്ഥലംവിട്ടത്. വേൽമുരുകന്റെ പിറകെ ആദ്യം ഓടിയതു കോട്ടയത്തുനിന്നുള്ള പൊലീസുകാരായിരുന്നു.
അര കിലോമീറ്ററിനപ്പുറം ഹൗസിങ് കോളനിയുടെ ഉള്ളിലേക്കാണു വേൽമുരുകൻ ഓടിക്കയറിയത്. പിന്നാലെ എത്തിയ കോട്ടയം പൊലീസ് തന്നെ കോളനിയുടെ പിറകിലെ കാട്ടുപ്രദേശത്തുനിന്നു വേൽമുരുകനെ കീഴ്പെടുത്തി, പിന്നാലെ എത്തിയ തമിഴ്നാട് പൊലീസിനു കൈമാറി. ശിവഗംഗയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കോട്ടയം സംഘത്തെ അഭിനന്ദിക്കാൻ മറന്നില്ല.