അടിമാലിക്ക് സമീപം കല്ലാറിലെ ഹോം സ്റ്റേയിൽ അനധികൃതമായി സൂക്ഷിച്ച 2500 ലിറ്റർ വൈൻ എക്സൈസ് പിടികൂടി. മൂന്നാറിലും പരിസരപ്രദേശങ്ങളിലെ റിസോർട്ടുകൾ കേന്ദ്രീകരിച്ച് വിൽപനയ്ക്കെത്തിച്ച വൈനാണ് പിടികൂടിയത്. ഹോം സ്റ്റേയുടെ നടത്തിപ്പുകാരനായ തൃശൂർ സ്വദേശി ഓടിരക്ഷപ്പെട്ടു.
കല്ലാറിലെ അടഞ്ഞുകിടക്കുന്ന ഹോം സ്റ്റേയിൽ ലോറിയിൽ മദ്യമെത്തിച്ചിട്ടുണ്ടെന്നായിരുന്നു എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ സന്ദേശം. ഉടൻ തന്നെ അടിമാലിയിൽ നിന്ന്് എക്സൈസ് നർകോട്ടിക് സംഘം സ്ഥലതെത്തി. ഹോംസ്റ്റേയിൽ നടത്തിയ പരിശോധനയിലാണ് വൈനിന്റെ വൻശേഖരം കണ്ടെത്തിയത്. തലേദിവസം കണ്ടെയ്നർ ലോറിയിലെത്തിച്ച 250 കെയ്സ് വൈൻ ഹോംസ്റ്റേയിലെ ശുചിമുറിയിലുൾപ്പെടെയാണ് സൂക്ഷിച്ചിരുന്നത്.എക്സൈസ് സംഘം സ്ഥലതെത്തിയതോടെ ഉടമ ഓടിരക്ഷപ്പെട്ടു. കൊടുങ്ങല്ലൂർ സ്വദേശി തോട്ടനാങ്കൽ റഫീക്ക് എന്നയാളാണ് നിലവിൽ ഹോംസ്റ്റേയുടെ ഉടമ. മൂന്നാറിലെ ബവ്റിജസ് ഔട്ട്ലെറ്റുകൾ പൂട്ടിയതിനാൽ മേഖലയിലെ റിസോർട്ടുകൾ കേന്ദ്രീകരിച്ചു വിതരണം ചെയ്യുന്നതിനാണ് വൈൻ എത്തിച്ചതെന്നാണ് എക്സൈസിന്റെ നിഗമനം.
വിവിധ ബ്രാൻഡുകളുടെ പേരിലുള്ള വൈനിന്റെ നിർമാണം തൃശൂർ കേന്ദ്രീകരിച്ചാണെന്ന് എക്സൈസിന് വിവരം ലഭിച്ചു. എറണാകുളത്തെ ഫാർമസിയുടെ ലേബലും കുപ്പികളിൽ പതിച്ചിട്ടുണ്ട്. പിടികൂടിയ വൈൻ അടിമാലി എക്സൈസ് റേഞ്ചിനു കൈമാറി.