മഹാരാഷ്ട്ര നാഗ്പൂരിൽ എംഎൽഎ ഹോസ്റ്റലിൽ പതിനേഴുകാരി കൂട്ടമാനഭംഗത്തിന് ഇരയായകേസിൽ രണ്ടുപേർ പിടിയിൽ. നാഗ്പൂരിലെ ജുവലറി ഉടമയായ നാൽപതുകാരനും സുഹൃത്തുമാണ് അറസ്റ്റിലായത്. പെൺകുട്ടി നാലുദിവസംതുടർച്ചയായി പീഡനത്തിനിരയായതായി പൊലീസ് പറഞ്ഞു.
നാഗ്പുര്‍ ഗിറ്റിഖദനിലെ എംഎൽഎഹോസ്റ്റലിലാണ് പെൺകുട്ടി കൂട്ടമാനഭംഗത്തിന് ഇരയായത്. ജ്വല്ലറി ഉടമയായ നാൽപതുകാരൻ മനോജ് ഭട്ട്, ഇയാളുടെ സുഹൃത്തും ബിസിനുകാരനുമായ രജത് ഭദ്രയും ചേർന്നാണ് കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ.- ഭോപ്പാലിലേക്ക് കുടുംബത്തോടൊപ്പം വിനോദയാത്ര പോവുകയാണെന്നും പെൺകുട്ടിയെയും ആവശ്യമെങ്കിൽ ഒപ്പം കൂട്ടാമെന്നും ഇവർ കുട്ടിയുടെ മാതാപിതാക്കളോട് പറഞ്ഞു. നേരത്തെതന്നെ പരിചിതരായതിനാല്‍ പെൺകുട്ടിയെ മാതാപിതാക്കൾ ആശങ്കകളൊന്നുമില്ലാതെ ഇവർക്കൊപ്പം അയക്കകയും ചെയ്തു. തുടർന്ന് എംഎൽഎഹോസ്റ്റലിലെത്തിച്ച പെൺകുട്ടിയെ തുടർച്ചയായ നാലുദിവസം പീഡനത്തിന് ഇരയാക്കുകയായിരുന്നു. ശേഷം പെൺകുട്ടിയെ തിരികെ വീട്ടിലെത്തിച്ചു. എന്നാൽ, പീഡനവിവരം വീട്ടുകാരോട് തുറന്നുപറയാൻ കുട്ടി തയ്യാറായില്ല. പക്ഷെ, സംഭവം പിന്നീട് പുറംലോകം അറിഞ്ഞു. തുടർന്ന് മനോജ് ഭട്ടിനേയും രജത് ഭദ്രയേയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് പീഡനവിവരം സ്ഥിരീകരിച്ചത്.
പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പ്രതികളിരുവരേയും റിമാൻഡ്ചെയ്തു. അതേസമയം, എംഎൽഎമാർക്കോ, സർക്കാർ ജീവനക്കാർക്കോ അല്ലാതെ മറ്റാർക്കും എംഎൽഎ ഹോസ്റ്റലിൽ പ്രവേശനം ലഭ്യമല്ലെന്നിരിക്കെ, ഇവർക്ക് മുറി തരപ്പെടുത്തി നൽകിയത് ആരാണെന്ന് പൊലീസ് അന്വേഷിക്കുകയാണ്. എംപിയുടേയൊ, എംഎൽഎയുടേയൊ നിർദേശപ്രകാരവും സ്വകാര്യവ്യക്തികൾക്ക് മുറിലഭിക്കും. അതിനാൽ പ്രതികളുമായി ജനപ്രതിനിധികൾക്ക് ആർക്കെങ്കിലും ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നു. സംഭവത്തിൽ സംസ്ഥാന വനിതാകമ്മിഷനും റിപ്പോർട്ട് ആവശ്യപ്പെട്ടു.