കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത്സെക്രട്ടറി വിജിലൻസിന്റെ പിടിയിൽ. കാലടി കാഞ്ഞൂർ പഞ്ചായത്ത്സെക്രട്ടറി രാജലക്ഷ്മിയാണ് അറസ്റ്റിലായത്.സ്വകാര്യ സ്ഥാപനത്തിന്റെ ലൈസൻസ് പുതുക്കി നൽകാനാണ് പഞ്ചായത്ത് സെക്രട്ടറി കൈക്കൂലി ആവശ്യപ്പെട്ടത്.
കാഞ്ഞൂർ ചെങ്ങലിലുള്ള സ്വകാര്യ സ്ഥാപനത്തിന്റെ ലൈസൻസ് പുതുക്കി നൽകാൻ ഉടമയോട് പഞ്ചായത്ത് സെക്രട്ടറി അമ്പതിനായിരം രൂപ ആവശ്യപ്പെട്ടിരുന്നു. ഇത്രയും തുക നൽകാനാകില്ലെന്ന് സ്ഥാപനയുടമ വിമൽ അറിയിച്ചതോടെ മുപ്പത്തിഅയ്യായിരം രൂപയെങ്കിലും നൽകണമെന്നായി രാജലക്ഷ്മി. ഈക്കാര്യം വിമൽ വിജിലൻസിനെ അറിയിച്ചു. വിജിലൽസ് നിർദേശ പ്രകാരം സ്ഥാപനയുടമ ഉച്ചയോടെ പഞ്ചായത്ത് ഓഫീസിലെത്തി മുപ്പത്തിഅയ്യായിരം രൂപ സെക്രട്ടറിക്ക് നൽകി. തൊട്ട് പിന്നാലെ വിജിലൻസ് സംഘമെത്തി രാജലക്ഷ്മിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കാഞ്ഞൂർ പഞ്ചായത്ത് സെക്രട്ടറിയായ രാജലക്ഷ്മിക്കെതിരെ നേരത്തെയും വിജിൻസിന് പരാതി ലഭിച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റിന്റെ ഒത്താശയോടെയാണ് സെക്രട്ടറി അഴിമതി നടത്തിയതെന്ന് ആരോപിച്ച് ഇടതുമുന്നണി പ്രവർത്തകർ പഞ്ചായത്ത് ഓഫിസിന് മുന്നിൽ ധർണ നടത്തി. വിജിലൻസ് അറസ്റ്റ് ചെയ്ത രാജലക്ഷ്മിക്ക് ഇനി രണ്ടു മാസത്തെ സർവീസ് മാത്രമേ ഉണ്ടായിരുന്നുള്ളു.