ഭരണത്തുടര്‍ച്ചയോ മാറ്റത്തുടര്‍ച്ചയോ എന്ന ചോദ്യത്തിന് മുന്നില്‍ ഒരു സംശയവുമില്ലാതെ കേരളം ഉത്തരമെഴുതി. അങ്ങനെ പതിറ്റാണ്ടുകളുടെ രാഷ്ട്രീയ ചരിത്രം തിരുത്തി ഈ നാട്ടിലെ ജനം പിണറായി വിജയന്‍ സര്‍ക്കാരിന് രണ്ടാമൂഴം നല്‍കി. ആദ്യവരവിനെക്കാള്‍ മിന്നുന്ന ജയത്തോടെ എല്‍ഡിഎഫ് അധികാരം നിലനിര്‍ത്തി. 140ല്‍ 99 സീറ്റില്‍ ജയമുറപ്പിച്ച എല്‍ഡിഎഫ് യുഡിഎഫിനെ കേവലം 41ലേക്ക് ഒതുക്കി. സംസ്ഥാനത്തെ ഏക ബിജെപി അക്കൗണ്ട് നേമത്ത് ക്ലോസ് ചെയ്തു. പ്രതിസന്ധി കാലത്തെ സര്‍ക്കാരിനെ നയിച്ചവരില്‍ മുഖ്യമന്ത്രി അരലക്ഷം വോട്ടിന് ജയിക്കുമ്പോള്‍ ആരോഗ്യമന്ത്രി ഈ നാട് കണ്ട ഏറ്റവും വലിയ വിജയത്തിന് അര്‍ഹയായി. യുഡിഎഫിന്റെ ഉറച്ച കോട്ടകളില്‍പ്പോലും ഈ പിണറായി തരംഗത്തിന്റെ അലയൊലികളുണ്ടായി. കോണ്‍ഗ്രസ് 22ല്‍നിന്ന് 21 ആയി. മുസ്്ലീം ലീഗ് 18ല്‍നിന്ന് 15. നേതാക്കളുടെ ഭൂരിപക്ഷ കുറഞ്ഞു. നേമത്ത് കുമ്മനം രാജശേഖരന്‍ പരാജയപ്പെട്ടപ്പോള്‍ പാലക്കാട്ട് മെട്രോമാന്‍ ഇ ശ്രീധരനും പാലക്കാട്ട് സുരേഷ് ഗോപിയും തോറ്റു. രണ്ടിടത്ത് മല്‍സരിച്ച കെ.സുരേന്ദ്രന്‍ രണ്ടിടത്തും തോറ്റു. മുന്നണികള്‍ക്ക് പുറത്തുനിന്ന് 2016ല്‍ അത്ഭുതം കാട്ടിയ പി.സി.ജോര്‍ജ് പൂഞ്ഞാറില്‍ തോറ്റു. ചരിത്ര വിജയം നേടിയപ്പോഴും പാലായില്‍ ജോസ് കെ മാണിയുടെ പരാജയം, കല്‍പ്പറ്റയില്‍ എം.വി.ശ്രേയാംസ്കുമാറിന്റെ പരാജയം, കുണ്ടറയില്‍ ജെ മേഴ്സിക്കുട്ടിയമ്മയുടെ പരാജയം എല്ലാം എല്‍ഡിഎഫിന് അവിശ്വസനീയമോ ഞെട്ടിക്കുന്നതോ ആയി. അപ്പോള്‍ പ്രധാന ചോദ്യമിതാണ്. പിണറായി സര്‍ക്കാരിന് കിട്ടിയ ഈ അംഗീകാരം എന്തിനുള്ള വോട്ട്?