പൊതുജീവിതത്തില്‍ നാം ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്ന വാക്കാണ് ധാര്‍മികത. ഒരു പക്ഷേ ഏറ്റവും വിലയില്ലാത്ത ഒന്നായി മാറിയ വാക്കും. നിലപാടുകള്‍ എങ്ങനെയും മാറ്റാം, എന്തും പറയാം. വോട്ടു ചെയ്തവരോടും ആരാധകരോടും പ്രത്യേകിച്ച് ഒരു കടപ്പാടും രാഷ്ട്രീയ , കലാരംഗത്ത് നില്‍ക്കുന്നവര്‍ക്ക് വേണമെന്നും ഇല്ല എന്നതാണ് സ്ഥിതി. അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം എന്നത് ന്യായം. കേരളസമൂഹം ചര്‍ച്ച ചെയ്യുന്ന രണ്ട് ധാര്‍മിക പ്രശ്നങ്ങളാണ് കൗണ്ടര്‍ പോയന്‍റും ചര്‍ച്ച ചെയ്യുന്നത്. അതിനിന്ദ്യമായി ആക്രമിക്കപ്പെട്ട ഒരു സഹപ്രവര്‍ത്തകയെക്കുറിച്ച് ചലച്ചിത്രലോകത്തെ പ്രമുഖന്‍ നടത്തിയ പരാമര്‍ശങ്ങളും അതിനോടുള്ള പ്രതികരണങ്ങളുമാണ് ആദ്യത്തേത്. അമ്മ സംഘടനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം ഇടവേള ബാബു രാജിവയ്ക്കണമെന്ന് ഡബ്യുസിസി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു. മറ്റൊരു വിഷയം കേരളകോണ്‍ഗ്രസിന്‍റെ മറു കണ്ടം ചാടലാണ് . ധാര്‍മികയുണ്ടെങ്കില്‍ എം.പി, എംഎല്‍എ സ്ഥാനങ്ങള്‍ രാജിവയ്ക്കണമെന്ന് യുഡിഎഫ് ഇന്നും ജോസ് കെ മാണി പക്ഷത്തോട് ആവശ്യപ്പെട്ടിരിക്കുന്നു. ധാര്‍മികതയ്ക്ക് എന്തുവില സിനിമയിലും രാഷ്ട്രീയത്തിലും ? വിഷയം ചർച്ചചെയ്യാൻ എത്തുന്നത് കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തു നിന്ന് തോമസ് ചാഴിക്കാടന്‍ എം.പി, കെപിസിസി വൈസ് പ്രസിഡന്‍റ് പിസി വിഷ്ണുനാഥ്, ജനപക്ഷം എംഎല്‍എ പിസി ജോര്‍ജ്, രാഷ്ട്രീയ നിരീക്ഷകന്‍ ജോര്‍ജ് പൊടിപ്പാറ എന്നിവര്‍