വര്‍ത്തമാനകാല ഇന്ത്യ ഏറ്റവുമധികം ചര്‍ച്ച ചെയ്യുകയും, കക്ഷി രാഷ്ട്രീയ, ജാതി മത വ്യത്യാസമില്ലാതെ ജനം തെരുവിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്ത സംഭവമാണ് ഡല്‍ഹി കൂട്ട ബലാല്‍സംഗം. കൊടുംക്രൂരവും വന്യവും പൈശാചികവുമായ രീതിയിൽ നടത്തിയ കുറ്റകൃത്യം സമൂഹ മനഃസാക്ഷിയെ ഒന്നാകെ ഞെട്ടിച്ചെന്നു നിരീക്ഷിച്ചുകൊണ്ടാണ് സുപ്രീംകോടതി നിര്‍ഭയയുടെ ഘാതകരുടെ വധശിക്ഷ ശരിവച്ചത്.
എന്നാല്‍ സുപ്രീംകോടതി തീരുമാനമെടുത്ത് മൂന്നാംവര്‍ഷവും പ്രതികള്‍ ജീവനോടെ തുടരുന്നത് ഉത്തരവാദിത്തപ്പെട്ടവരുടെ മെല്ലപ്പോക്ക് മൂലമാണ്. ദയാഹര്‍ജി കഴിഞ്ഞ് 14 ദിവസമെന്ന പഴുതാണ് ഇപ്പോള്‍ പ്രതികള്‍ കോടതിയില്‍ ഉപയോഗിക്കുന്നത്. 2013 ല്‍ ഉണ്ടായ ആ ഉത്തരവില്‍ വ്യക്തത തേടി ഒരു സര്‍ക്കാരും ഇന്നേവരെ സുപ്രീംകോടതിയെ സമീപിച്ചിട്ടില്ല.
ഇപ്പോഴിതാ കേന്ദ്രസര്‍ക്കാര്‍ പറ്റുമെങ്കില്‍ നാളെത്തന്നെ രണ്ടുപേരെയെങ്കിലും തൂക്കിലിടണം എന്ന ആവശ്യവുമായി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നു. സുപ്രീംകോടതി വിധി തന്നെ അത് അസാധ്യമാക്കുന്നു എന്ന ബോധ്യത്തോടെ തന്നെ. ഡല്‍ഹിയുടെ ഭരണം പിടിക്കാന്‍ ആം ആദ്മി പാര്‍ട്ടിയെയും രാജ്യഭരണം പിടിക്കാന്‍ ബിജെപിയെയും സഹായിച്ച കേസ് മറ്റൊരു ഡല്‍ഹി തിരഞ്ഞെടുപ്പ് വേളയിലാണ് വീണ്ടും സജീവ ചര്‍ച്ചയാകുന്നത്. കൗണ്ടര്‍ പോയന്‍റ് പരിശോധിക്കുന്നു, നിര്‍ഭയക്കേസ് പ്രതികളുടെ വധശിക്ഷയില്‍ ഇപ്പോള്‍ തിടുക്കമെന്തിന് ?