ഇന്നലെ നമ്മള്‍ കണ്ട സുബീഷിനെയല്ല ഇന്ന് കണ്ടത്. തലശേരി ഫസല്‍ വധക്കേസില്‍ തനിക്ക് പങ്കുണ്ടെന്ന് ഇയാള്‍ വെളിപ്പെടുത്തുന്ന വിഡിയോയാണ് ഇന്നലെ കണ്ടത്. ഇന്ന് തികച്ചും നാടകീയമായി അഭിഭാഷകനൊപ്പം വാര്‍ത്താസമ്മേളനം വിളിച്ച സുബീഷ് ആ വിഡിയോയില്‍ കാണുന്നത് തന്നെ കൊണ്ട് ഭീഷണിപ്പെടുത്തി പറയിപ്പിച്ചതാണെന്ന് വെളിപ്പെടുത്തി. സിബിഐ അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ വെളിപ്പെടുത്തലും വെളിപാടുകളും ഉണ്ടാകുന്നതെന്തു കൊണ്ടാണ്.
സംസ്ഥാനത്ത് ഏറെ വിവാദങ്ങളുയർത്തിയതാണു ഫസൽ വധക്കേസ്. വര്‍ഗീയ കലാപം പോലും ലക്ഷ്യമിട്ട് ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകമെന്നാണ് സിബിഐ കണ്ടെത്തല്‍, ആ നാള്‍ വഴികൾ കൗണ്ടർ പോയിന്റ് പരിശോധിക്കുന്നു.
- സിപിഎം വിട്ട് എന്‍ഡിഎഫില്‍ ചേര്‍ന്ന ഫസൽ തലശ്ശേരി ജെടി റോഡിൽ 2006 ഒക്ടോബർ 22നു പുലർച്ചെയാണു കൊല്ലപ്പെട്ടു.
- ഫസലിന്റെ ശരീരത്തിൽ മാരകമായ 30 മുറിവുകളും കഴുത്തിൽ കുത്തും ഏറ്റിരുന്നു.
- മോട്ടോർ സൈക്കിളിൽ മാരകായുധങ്ങളുമായെത്തിയ എട്ടംഗ സംഘം ഫസലിനെ വെട്ടിവീഴ്‌ത്തിയശേഷം രക്ഷപ്പെടുകയായിരുന്നു.
- ഡിവൈഎസ്‌പി: രാധാകൃഷ്‌ണന്റെ നേതൃത്വത്തിൽ പ്രത്യേകസംഘം അന്വേഷണം ആരംഭിച്ചു.
- അന്വേഷണം വഴിത്തിരിവിലെത്തുന്ന ഘട്ടത്തിൽ കേസ് ക്രൈംബ്രാഞ്ച് എസ്‌പി: ടി.കെ. രാജ്‌മോഹന് കൈമാറി. ഒന്നു മുതൽ മൂന്നു വരെ പ്രതികളായ കൊടി സുനി, കോയേരി ബിജു, ജിത്തു എന്നിവരെ ക്രൈംബ്രാഞ്ച് അറസ്‌റ്റ് ചെയ്‌തു അന്വേഷണം തൃപ്‌തികരമല്ലെന്നും സിബിഐ അന്വേഷണം ആവശ്യപ്പെട്ടും ഫസലിന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചു.
- 2008ല്‍ ഹർജി പരിഗണിച്ച കോടതി കേസ് സിബിഐക്ക് കൈമാറാനുത്തരവിട്ടു.
- ഫസൽ വധക്കേസ് സിബിഐക്കു വിട്ട ഹൈക്കോടതി ഉത്തരവിനെ ചോദ്യംചെയ്‌തു സംസ്‌ഥാന സർക്കാർ സമർപ്പിച്ച ഹർജി 2010 ല്‍ സുപ്രീംകോടതി തള്ളി.
- മറ്റു പ്രതികളായ വി.പി. അരുൾദാസ്, എം.കെ. കലേഷ്, അരുണ്‍ എന്നിവരെ 2012 ല്‍ സിബിഐ അറസ്‌റ്റ് ചെയ്‌തു.
- അന്വേഷണം സിപിഎം നേതാക്കളിലേക്ക് നീണ്ടതോടെ സിബിഐക്കെതിരെ കൊച്ചിയില്‍ സിപിഎമ്മിന്‍റെ പ്രകടനം
- സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാരായി രാജൻ, തിരുവങ്ങാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി കാരായി ചന്ദ്രശേഖരൻ എന്നിവരെ സിബിഐ അറസ്‌റ്റു ചെയ്തു, എട്ടുപേരെ പ്രതിചേര്‍ത്തു കുറ്റപത്രം തലശേരി കോടതിയില്‍.
- ഫസലിനെ വധിച്ചതു താനുൾപ്പെട്ട സംഘമെന്ന് ആർഎസ്എസ് പ്രവർത്തകന്‍ സുബീഷ് വെളിപ്പെടുത്തിയെന്ന് പൊലീസ് അറിയിക്കുന്നത് 2016ല്‍.