പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരെ മൂന്നാംദിവസവും പിടികൂടാനായിട്ടില്ല. ഇതോടെ തിരച്ചില്‍ നടപടികള്‍ കൂടുതല്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് സൈന്യം. ഭീകരതയ്ക്കെതിരെ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് ഇന്ത്യ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നതായിരുന്നു ഇന്നും കണ്ടത്. അതിന്‍റെ ഭാഗമായാണ് കശ്മീര്‍ സ്വദേശികളായ രണ്ട് ഭീകരരുടെ വീടുകള്‍ തകര്‍ത്തത്. ലഷ്കര്‍ ഇ തയിബ ഭീകരരായ ആദില്‍ ഹുസൈന്‍ തോക്കറുടെയും ആസിഫ് ഷെയ്ഖിന്‍റെയും വീടുകളാണ് പ്രാദേശിക ഭരണകൂടവും സുരക്ഷാസേനയും തകര്‍ത്തത്. ഭീകരര്‍ പീര്‍പഞ്ചില്‍ ഒളിച്ചിരിക്കുന്നതായാണ് വിവരം. മറുവശത്ത് ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമത്തിനും കുറവില്ല. ജമ്മു കശ്മീരിലെ ബന്ദിപ്പോറയില്‍ മുതിര്‍ന്ന ലഷ്കറെ തയിബ കമാന്‍ഡറെ സൈന്യം വധിച്ചു. ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് പരുക്കേറ്റു. നിയന്ത്രണരേഖയിലുടനീളം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാനും ഭീകരര്‍ക്ക് കൂട്ടുപിടിച്ചു. പക്ഷെ, ഇന്ത്യ ശക്തമായി തന്നെ തിരിച്ചടിച്ചു. അതിനിടെ, പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്‍റെ പങ്ക് കൂടുതല്‍ വ്യക്തമാകുന്നതാണ് ഇന്ന് കണ്ടത്. സ്വാതന്ത്ര്യ സമര പോരാളികള്‍ എന്നാണ് ഭീകരരെ പാക് ഉപപ്രധാനമന്ത്രി വിഷേഷിപ്പിച്ചത്. മൂന്നുപതിറ്റാണ്ടായി ഭീകരരെ പിന്തുണയ്ക്കുന്നുവെന്ന് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് സമ്മതിക്കുന്നതും നമ്മള്‍ കേട്ടു. ആക്രമണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് പാക് അധീന കശ്മീരില്‍ ഭീകരര്‍ യോഗംചേര്‍ന്നെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.