കൊറിയർ സർവീസിനിടെ പരിചയപ്പെട്ട വീട്ടമ്മയോട് 26കാരന് പ്രേമം. നിരന്തരം ഫോൺ ചെയ്തും മെസേജുകൾ അയച്ചും വരുതിയിലാക്കാൻ ശ്രമിച്ചിട്ടും വീട്ടമ്മ അമ്പിനും വില്ലിനും അടുക്കുന്നില്ല. അവസാനം ഇളയകുഞ്ഞുമായി താമസസ്ഥലത്തു നിന്ന യുവതിയെ ഇയാള്‍ ആക്രമിച്ചു. തലനാരിഴയ്ക്കാണ് യുവതി രക്ഷപ്പെട്ടത്.
തിരുവനന്തപുരം ജില്ലയിലെ കുളത്തൂരാണ് സംഭവം. തിരുവനന്തപുരം മണക്കാട് എം.എസ്.കെ. നഗർ ടി.സി. 41/1423ൽ അക്ഷയ്ജിത്ത് (26) ആണ് തുമ്പ പൊലീസിന്റെ പിടിയിലായത്. കൊറിയർ ഡെലിവറിക്കിടെ പരിചയപ്പെട്ട വീട്ടമ്മ പ്രണയാഭ്യർത്ഥന നിരസിച്ചതോടെയാണ് അവരെ താമസസ്ഥലത്തെത്തി പ്രതി ആക്രമിച്ചത്.
രണ്ട് വർഷം മുമ്പാണ് പ്രതി വീട്ടമ്മയെ പരിചയപ്പെടുന്നത്. തുടക്കം മുതലെ പ്രണയാഭ്യർത്ഥന വീട്ടമ്മ നിരസിച്ചിരുന്നു. എന്നിട്ടും നിരന്തരം ഫോൺ ചെയ്യുകയും മെസേജുകൾ അയയ്ക്കുകയും ചെയ്തിരുന്നതായി യുവതി പറഞ്ഞു. പ്രണയാഭ്യർത്ഥന നിരസിച്ചാൽ കൊന്നുകളയുമെന്ന് ഇയാൾ മെസേജും അയച്ചിരുന്നു.
കഴിഞ്ഞ ദിവസം പള്ളിത്തുറ വി.എസ്.എസ്.സി ക്വാർട്ടേഴ്സിന് മുന്നിൽകുഞ്ഞുമായി നിന്ന യുവതിയെ പ്രതി ശരവേഗത്തിലെത്തി ദേഹോപദ്രവം ഏൽപ്പിക്കുകയായിരുന്നു. വീട്ടമ്മ കുതറി മാറിയതോടെ കഴുത്തിൽ കുത്തിപ്പിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചു. തുടർന്ന് വീട്ടമ്മ പ്രാണരക്ഷാർഥം ഓടി. പിന്നീടാണ് പൊലീസിൽ പരാതി നൽകിയത് അനുസരിച്ച് യുവാവിനെ അറസ്റ്റ് ചെയ്തത്.