crime-new-new

കൈക്കൂലി വാങ്ങവേ തിരുവനന്തപുരം കോർപ്പറേഷൻ തിരുവല്ലം സോണൽ ഓഫീസിലെ ഓവർസിയറെ കൈയ്യോടെ പിടികൂടി വിജിലൻസ്.  കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നരയ്ക്ക് തിരുവല്ലം സോണൽ ഓഫീസിൽ വച്ചാണ് ഓവർസിയർ പത്രോസ് കുടുങ്ങിയത്.  കെട്ടിട പെർമിറ്റിനായി പരാതിക്കാരനിൽ നിന്ന് 5000രൂപ വാങ്ങവേയാണ് പത്രോസ് പിടിയിലായത്.  ഓപ്പറേഷൻ സ്പോട്ട് ട്രാപ്പിന്റെ ഭാഗമായാണ് അറസ്റ്റ്. 

പാച്ചല്ലൂർ സ്വദേശിയായ പരാതിക്കാരന്റെ വിദേശത്തുള്ള മരുമകൻ പാച്ചല്ലൂരിൽ നിർമ്മിച്ച അപ്പാർട്ട്‌മെന്റിന് കെട്ടിട നമ്പർ ലഭിക്കാൻ, കംപ്ലീഷൻ പ്ലാനും മ​റ്റ് രേഖകളും തിരുവല്ലം സോണൽ ഓഫീസിൽ കഴിഞ്ഞ ഡിസംബറിൽ നൽകിയിരുന്നു. ബിൽഡിംഗ് സെക്ഷൻ ഓവർസിയറായ പത്രോസ്, സ്ഥല പരിശോധന നടത്തി. ശേഷം അപ്പാർട്ട്‌മെന്റിന് പുറത്ത് ശുചിമുറി പണിയണമെന്ന് നിർദ്ദേശിച്ചു. എന്നാൽ ശുചിമുറി പണിതശേഷം പരാതിക്കാരൻ ഓവർസിയറെ പലപ്രാവശ്യം വിളിച്ചിട്ടും ഇദ്ദേഹം എത്തിയില്ല.

അങ്ങനെ ഇക്കഴിഞ്ഞ 7ാം തീയതി പരാതിക്കാരൻ തിരുവല്ലം സോണൽ ഓഫീസിൽ പോയി ഓവർസിയറെ നേരിൽ കണ്ടു. കെട്ടിടം നിർമ്മിച്ചതിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും, താൻ വിചാരിച്ചാൽ മാത്രമേ നമ്പർ ലഭിക്കുകയുള്ളുവെന്നും ഓവർസിയർ പറഞ്ഞു. 5,000 രൂപ കൈക്കൂലിയായി തന്നാൽ എല്ലാം ശരിയാക്കാമെന്ന് വാ​ഗ്ദാനം ചെയ്തു. പണവുമായി ഓഫീസിലെത്താൻ നിർദ്ദേശിച്ചു .ഇയാൾ ഇക്കാര്യം വിജിലൻസിനെ അറിയിച്ചതോടെ, ഡിവൈ.എസ്.പി കെണിയൊരുക്കി. ഇന്നലെ ഓഫീസിൽ വച്ച് പരാതിക്കാരനിൽ നിന്ന് പണം വാങ്ങവേ ഓവർസിയറെ കൈയോടെ പിടികൂടി. 

ENGLISH SUMMARY:

Overseer arrested in bribery case