വ്യാജ തിരിച്ചറിയൽകാർഡ് ഉപയോഗപ്പെടുത്തി, റെയിൽവേ ടിക്കറ്റെടുത്തശേഷം കരിഞ്ചന്തയിൽ വലിയ വിലയ്ക്ക് വില്‍ക്കുന്ന പശ്ചിമബംഗാൾ സ്വദേശി കുടുങ്ങി. പെരുമ്പാവൂരില്‍ വാടകയ്ക്ക് താമസിച്ചിരുന്ന മുർഷിദാബാദുകാരന്‍ ജമീനുൽ ഇസ്ലാം മണ്ഡലാണ് (28) റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ പിടിയിലായത്.
കഴിഞ്ഞ രണ്ടരവർഷമായി ഇയാള്‍ പെരുമ്പാവൂരിലെ ഒരു മൊബൈൽ ഷോപ്പിലാണ് ജോലി ചെയ്തു വന്നിരുന്നത്. ഇസ്ലാം മണ്ഡലില്‍ നിന്ന് 11,000 രൂപ വിലയുള്ള, ആറ് ട്രെയിൻ ഇ ടിക്കറ്റുകളും 10,000 രൂപ വിലയുള്ള കാലാവധി കഴിഞ്ഞ നിരവധി ഇ ടിക്കറ്റുകളും കണ്ടെത്തി. ലാപ്ടോപ്പും നിരവധി വ്യാജ തിരിച്ചറിയൽ കാർഡിന്റെ പകർപ്പുകളും പിടിച്ചെടുത്തു.
ഐ.ആർ.സി.ടി.സിയുടെയും, റെയിൽവേ അഡ്മിനിസ്‌ട്രേഷന്റെയും അനുമതി കൂടാതെയാണ് ഇയാൾ റെയില്‍വേ ടിക്കറ്റുകൾ റിസർവ് ചെയ്തിരുന്നത്. പ്രതിയെ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ടിന് മുമ്പാകെ ഹാജരാക്കി.