നാലരവയസുള്ള മകൾക്കു നേരേ ലൈംഗികാതിക്രമം നടത്തിയ അച്ഛന് 18 വർഷം തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് ചേർത്തല പ്രത്യേക അതിവേഗ പോക്‌സോകോടതി. ഫോർട്ടുകൊച്ചി സ്വദേശിയായ 39കാരനെയാണ് ചേർത്തല പ്രത്യേക അതിവേഗ പോക്‌സോ കോടതി ജഡ്ജി കെ.എം.വാണി ശിക്ഷിച്ചത്.
2022 ഓഗസ്റ്റ് അഞ്ചിനാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. പ്രതിയുടെ ഭാര്യയുടെ പരാതിയിൽ പൂച്ചാക്കൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അമ്മ ജോലിക്കു പോയ സമയം, കുട്ടിയെ സ്‌കൂളിൽ നിന്നും അച്ഛൻ വിളിച്ചുകൊണ്ടുവന്നു. ശേഷം വീട്ടിൽവെച്ച് ഉപദ്രവിക്കുകയായിരുന്നു. പിന്നീട് കുട്ടി അമ്മയോട് അച്ഛനെപ്പറ്റി പരാതി പറയുകയായിരുന്നു. എല്ലാ കാര്യങ്ങളും കുട്ടിയിൽ നിന്ന് ചോദിച്ചറിഞ്ഞ ശേഷമാണ് അമ്മയുടെ പൊലീസ് സ്റ്റേഷനിലെത്തി കാര്യങ്ങൾ ധരിപ്പിച്ചത്.
മൂന്നു വകുപ്പുകളിലായി ആറുവർഷം വീതമാണ് തടവും 50000 പിഴയും വിധിച്ചത്. ശിക്ഷ ഒരുമിച്ചനുഭവിച്ചാൽമതിയാകും. കുട്ടി അനുഭവിച്ച മാനസിക, ശാരീരിക പീഡനങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് സർക്കാരിനോടും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. സബ് ഇൻസ്പക്ടർ കെ.ജെ.ജേക്കബിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ സി.ഐ എം. അജയമോഹനാണ് കുറ്റപത്രം സമർപ്പിച്ചത്.