pocso-ship-new

കപ്പലിൽ യാത്ര ചെയ്യവേ, നാലര വയസുകാരനെ പീഡിപ്പിച്ച 20കാരന്‍ ഫോർട്ട്കൊച്ചി കോസ്റ്റൽ പൊലീസിന്‍റെ പിടിയിലായി. ലക്ഷദ്വീപ് കടമത്ത് വടക്കുംതല ഷുക്കൂർ മൻസിലിൽ ഷെമീർഖാനാണ് (20) അറസ്റ്റിലായത്. ഇയാള്‍ കൊച്ചിയിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയാണ്. കവരത്തിയിൽ നിന്ന് പുറപ്പെട്ട ലക്ഷദ്വീപ് ഭരണകൂടത്തിന്റെ എച്ച്.എസ്.സി പെരളി യാത്രാക്കപ്പലിൽ വെച്ച് 23–ാം തീയതിയാണ് കുട്ടി പീഡനത്തിനിരയായത്. 

നാലര വയസുകാരന്‍റെ മാതാവ് രോഗബാധിതയായി കപ്പലിൽ കിടപ്പിലായിരുന്നു.‌ ഈ തക്കത്തിന് മീനിനെ കാട്ടി തരാമെന്ന് പ്രലോഭിപ്പിച്ചാണ് കുട്ടിയെ ശുചിമുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്. സംഭവത്തിന് ശേഷം കുട്ടി ഇക്കാര്യം മാതാവിനോട് പറയുകയായിരുന്നു. മാതാവ് മറ്റ് യാത്രക്കാരോടും കപ്പൽ ജീവനക്കാരോടും വിവരം പറഞ്ഞു. അങ്ങനെ എല്ലാവരും കൂടി ചേർന്ന് ഇയാളെ തടഞ്ഞ് വച്ച ശേഷം, വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. കപ്പൽ കൊച്ചി തുറമുഖത്ത് എത്തിയത് ബുധനാഴ്ച രാത്രിയായിരുന്നു. അപ്പോള്‍ തന്നെ കോസ്റ്റൽ പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. ഷെമീർഖാനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

തീരത്ത് നിന്ന് 200 നോട്ടിക്കൽ മൈൽവരെ കടലിൽ നടക്കുന്ന കുറ്റകൃത്യങ്ങളിൽ കേസെ‌ടുക്കാൻ ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസിന്  അധികാരമുണ്ട്. എന്നാല്‍ കേരളത്തിലെ മറ്റ് കോസ്റ്റൽ പൊലീസ് സ്റ്റേഷനുകൾക്ക് 12 നോട്ടിക്കൽ വരെ മാത്രമേ അധികാരപരിധിയുള്ളൂ. 

ENGLISH SUMMARY:

20-year-old man arrested for raping small boy