muhammed-shareef-murder-3

മുഹമ്മദ് ഷരീഫ്, അഭിഷേക് ഷെട്ടി

കര്‍ണാടകയിലെ  മുൾക്കി സ്വദേശിയും മംഗളുരുവില്‍ ഓട്ടോ ഡ്രൈവറുമായ  മുഹമ്മദ് ഷരീഫിന്‍റെ മൃതദേഹം  കഴിഞ്ഞ വ്യാഴാഴ്ചയാണ് മഞ്ചേശ്വരം കുഞ്ചത്തൂരിലെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ കണ്ടെത്തിയത്. കൊലപാതകമെന്ന് ഉറപ്പച്ച്  മഞ്ചേശ്വരം പൊലീസ് നടത്തിയ അന്വേഷണത്തില്‍  നാലുദിവസം കൊണ്ട്  പ്രതി പിടിയിലായി . വ്യക്തിവൈരാഗ്യത്തെ തുടര്‍ന്നാണ്   മംഗളൂരൂ കല്ലാപ്പു സ്വദേശി  അഭിഷേക് ഷെട്ടി കൊലപാതകം നടത്തിയത്.

മൃതദേഹം കിണറ്റിൽ; കരയിൽ ചോരപ്പാടുകളും ഓട്ടോയും

വ്യാഴാഴ്ച രാത്രി  കുഞ്ചത്തൂരിലെ ആളൊഴിഞ്ഞ പറമ്പില്‍ ദുരൂഹ സാഹര്യത്തില്‍ ഓട്ടോറിക്ഷ നിര്‍ത്തിയിട്ടത് കണ്ടാണ് നാട്ടുകാര്‍ അന്വേഷണം തുടങ്ങിയത് . ഏറെ താമസിക്കാതെ സമീപത്തെ കിണറ്റില്‍ മൃതദേഹം കണ്ടെത്തി. വിവരമറിഞ്ഞെത്തിയ പൊലീസ്    ഓട്ടോയുടെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു. ഓട്ടോയുടെ അരികിൽ നിന്ന് മുഹമ്മദ് ഷെരീഫിന്‍റെ ലൈസൻസും കണ്ടെത്തി. ഇയാളെ കാണാതായതിനെ തുടർന്ന് ബുധനാഴ്ച ബന്ധുക്കൾ മുൾക്കി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

തലയ്ക്കും കൈക്കും ആഴത്തിൽ മുറിവേറ്റ പാടുകൾ

ഇൻക്വിസ്റ്റിൽ അബ്ദുൽ ഷരീഫിന്‍റെ തലയ്ക്കും കൈയ്ക്കും ആഴത്തിൽ മുറിവേറ്റതായി കണ്ടെത്തി. തുടര്‍ന്ന്  പരിയാരം മെഡിക്കല്‍ കോളജിലെത്തിച്ച് മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തു.  പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ തന്നെ കൊലപാതകമന്ന് ഉറപ്പിച്ചു.  തലയുടെ പിൻഭാഗത്തേറ്റ മുറിവായിരുന്നു മരണകാരണം. കൊലപാതകത്തിനു പിന്നിൽ തദ്ദേശവാസികളല്ലെന്ന അനുമാനത്തിലാണ് പൊലീസ് എത്തിയത്.  തുടര്‍ന്ന് പ്രതിയെ കണ്ടെത്താന്‍ ഡിവൈ.എസ്പി സി.കെ.സുനിൽകുമാറിന്‍റെ  മേൽനോട്ടത്തിൽ മഞ്ചേശ്വരം ഇൻസ്പെക്ടർ ഇ.അനൂപ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അന്വേഷണം ആരംഭിച്ചു. മൂന്ന് ടീമായി തിരിഞ്ഞായിരുന്നു അന്വേഷണം.

kgd-murder-22

മടക്കം ബൈക്കിൽ ലിഫ്റ്റ് ചോദിച്ച്

മൃതദേഹം കാണപ്പെട്ട കിണറിന് അല്‍പം അകലെയുള്ള  ഇന്റർലോക്ക് ഫാക്ടറിയിലെ സിസിടിവിയിൽ നിന്നാണ് കൊലയാളിയെ കുറിച്ചുള്ള ആദ്യ സൂചന ലഭിച്ചത്. ഒരാൾ മദ്യ ലഹരിയിൽ നിൽക്കുന്നതും ഇതിനിടയിൽ രണ്ടു ബൈക്കുകളിലായി മൂന്ന് പേർ വരുന്നതുമാണ് ദൃശ്യത്തിലുണ്ടായിരുന്നത്. മദ്യലഹരിയിൽ നിൽക്കുകയായിരുന്ന ആൾ ബൈക്കിൽ കയറി പോകുന്നതും ദൃശ്യത്തിലുണ്ട്. ബൈക്കുമായി എത്തിയവരെ കണ്ടെത്തി പൊലീസ് ചോദ്യം ചെയ്തു. എന്നാൽ അവരിൽ ആരുമല്ല കൊലയാളി എന്ന് സ്ഥിരീകരിച്ചു. ബൈക്കിൽ ഒരാളെ കയറ്റിയിരുന്നുവെന്നും അയാളെ ഇറക്കിവിട്ട സ്ഥലം സംഘം പൊലീസിന് പറഞ്ഞു കൊടുക്കുകയും ചെയ്തു. ഇതിനിടയിൽ തലപ്പാടി മുതൽ മംഗളൂരൂ വരെയുള്ള ഒട്ടേറെ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് മുഹമ്മദ് ഷരീഫിന്‍റെ  ഓട്ടോയുടെ  ദൃശ്യങ്ങൾ ലഭിച്ചു. പിൻസീറ്റിൽ ഇരിക്കുന്ന ആളുടെ കാൽമുട്ടുവരെയുള്ള ഭാഗങ്ങളാണ് ദൃശ്യങ്ങളിൽ ഉണ്ടായിരുന്നത്. കറുത്ത പാന്‍റ്സും കറുത്ത നിറത്തിലുള്ള ഷൂസുമാണ് ഇയാള്‍ ധരിച്ചിരുന്നത്.

സിസിടിവി തേടി ബാറിലേക്ക്‌; ഒടുവിൽ പ്രതിയുടെ വീട്ടിൽ

കൊലയാളി ബാറിൽ പോയിരിക്കാൻ സാധ്യതയുണ്ടെന്ന സംശയത്തെ തുടർന്ന് പൊലീസ് ഏതാനും ബാറുകളിലെത്തി സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചു. നേരത്തെ ലഭിച്ച ദൃശ്യങ്ങളിൽ ഉണ്ടായിരുന്ന കറുത്ത പാന്റ്സും ഷൂസും ധരിച്ച ആളുടെ പൂര്‍ണരൂപം ഒരു ബാറിലെ സിസിടിവിയില്‍ നിന്ന് ലഭിച്ചു. ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ സഹായത്തോടെയണ്  അയാള്‍  അഭിഷേക് ഷെട്ടിയാണെന്ന്  തിരിച്ചറിഞ്ഞത്. ‌തുടര്‍ന്ന് പൊലീസ് കല്ലാപ്പൂവിലുള്ള അഭിഷേക് ഷെട്ടിയുടെ വീട്ടിലെത്തി. ആ സമയത്ത് വസ്ത്രങ്ങളെല്ലാം എടുത്ത് മഹാരാഷ്ട്രയിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അഭിഷേക് ഷെട്ടി.

വാഹനത്തിന് സൈഡ് കൊടുക്കുന്നതിൽ തുടങ്ങിയ തർക്കം; ഒടുവിൽ കൊലപാതകം

സ്‌കൂൾ ബസ് ഡ്രൈവറായിരുന്നു അഭിഷേക് ഷെട്ടി. മുഹമ്മദ് ഷെരീഫിന്‍റെ ഓട്ടോയും സ്കൂ‌ൾ ബസ്സും തമ്മിൽ ഉരസിയതാണ് ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് തുടക്കം. അതിനുശേഷം ഇരുവരും കാണുമ്പോഴെല്ലാം തമ്മിൽ വാക്കുതർക്കം പതിവായിരുന്നു. ഇതിനിടയിൽ അഭിഷേക് ഷെട്ടിയുടെ ജോലി നഷ്ടപ്പെട്ടു. ഇതിന് കാരണക്കാരൻ മുഹമ്മദ് ഷെരീഫ് ആണെന്നാണ് അഭിഷേക് കരുതിയിരുന്നത്. ഭാര്യയും പിണങ്ങിപ്പോയി. 

kgd-murder-2

കൊലയ്ക്ക് പിന്നിൽ കൃത്യമായ ആസൂത്രണം

മൂന്നുമാസത്തെ ആസൂത്രണത്തിനു ശേഷമാണ് കൊല നടത്താൻ അഭിഷേക് ഷെട്ടി  തീരുമാനിച്ചത്. ആളെ തിരിച്ചറിയാതിരിക്കാൻ മുടിമുറിച്ച് രൂപമാറ്റം വരുത്തി തലയിൽ തൊപ്പി ധരിച്ചു. ഏപ്രിൽ 9ന് രാത്രി 10 മണിയോടെ ഓട്ടോ സ്റ്റാൻഡിൽ എത്തി മുഹമ്മദ് ഷെരീഫിന്‍റെ ഓട്ടോയിൽ കയറി തലപ്പാടിയിലേക്ക് ഓട്ടം പോകാൻ ആവശ്യപ്പെട്ടു. ആളെ തിരിച്ചറിയാതിരിക്കുവാൻ ശബ്ദം മാറ്റിപ്പറഞ്ഞു. കുഞ്ചത്തൂരില്‍ എത്തിയശേഷം ഇയാള്‍ ബാഗിൽ കരുതിയിരുന്ന കത്തിയെടുത്ത് മുഹമ്മദ് ഷെരീഫിന്‍റെ  തലയുടെ പിൻഭാഗത്ത് കുത്തി. തടയാൻ ശ്രമിച്ചപ്പോൾ വെട്ടി . വെട്ടേറ്റ പാട് കൈകളിലുമുണ്ട്. ആക്രമണത്തെ തുടര്‍ന്ന് ഓട്ടോയ്ക്ക് പുറത്ത് വീണ മുഹമ്മദ് ഷെരീഫിനെ  ചവട്ടി കിണറ്റിലിടുകയായിരുന്നെന്നും  അഭിഷേക് ഷെട്ടി പൊലീസിനോട് സമ്മതിച്ചു.

ENGLISH SUMMARY:

The body of Mohammad Shareef, a native of Mulki in Karnataka and an auto driver in Mangaluru, was found last Thursday in an abandoned well in a deserted plot in Kunjathur, Manjeshwaram. Confirming it to be a case of murder, the Manjeshwaram Police arrested the accused within four days of investigation. The murder was committed by Abhishek Shetty, a resident of Kallapu in Mangaluru, due to personal enmity.