Untitled design - 1

വാഹനാപകടത്തിൽ പരുക്കേറ്റ ആറു വയസുകാരനെയും കുടുംബത്തെയും പറ്റിച്ച്, അപകടമുണ്ടാക്കിയ സ്കൂട്ടര്‍ യാത്രക്കാരന്‍ കടന്നുകളഞ്ഞു. ഇപ്പോള്‍ തുടർ ചികിത്സയ്ക്കായി പണമില്ലാതെ സാമ്പത്തിക സഹായം തേടുകയാണ് കുഞ്ഞിന്‍റെ കുടുംബം. കൊല്ലം കുണ്ടറയിലാണ് സംഭവം.   

വെള്ളിമൺ ഇടക്കര ജയന്തി കോളനിയിൽ ഷാജഹാൻ - ഫാത്തിമ ദമ്പതികളുടെ ഇളയ മകനായ ഷാഹിദിനെയാണ് 2024 ഡിസംബർ 31ന് ആക്ടീവ സ്കൂട്ടർ ഇടിച്ചത്. ഇടിച്ച വാഹനം കർണാടക രജിസ്ട്രേഷനിലുള്ളതാണ്. വെള്ളിമൺ യു.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ് കുട്ടി. 

വീട്ടുജോലി ചെയ്ത് ജീവിക്കുന്ന അമ്മ അന്ന് മകനെയും കൂട്ടി കേരളപുരത്ത് നിന്ന് തിരിച്ചുവരും വഴി റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് കുട്ടിയെ സ്കൂട്ടര്‍ ഇടിച്ച് തെറിപ്പിച്ചത്.

ഓടിക്കൂടിയ വ്യാപാരികളും നാട്ടുകാരും ചേർന്നാണ് കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിൽ കുഞ്ഞിനെ എത്തിച്ചത്. ഒരു ദിവസത്തെ ആശുപത്രി ബില്ല് ഇടിച്ച വാഹനത്തിൽ വന്നവർ തന്നെ ചെലവാക്കി. എന്ത് ആവശ്യത്തിനും വിളിക്കണമെന്ന് പറഞ്ഞ്, മൊബൈൽ നമ്പറും ഷാജഹാന്റെ കൈയിൽ നൽകി. എന്നാല്‍ പിന്നീട് വിളിച്ചപ്പോഴാണ് ചതി മനസിലായത്. ആ ഫോൺ സ്വിച്ച്ഡ് ഓഫ് ആണ്. തെറ്റായ നമ്പര്‍ നല്‍കി കബളിപ്പിക്കുകയായിരുന്നു അവര്‍. 

കൂലിപ്പണിക്കാരനായ ഷാജഹാന്‍ സാമ്പത്തിക ബുദ്ധിമുട്ടിലായതിനാല്‍,  തുടർ ചികിത്സയ്ക്കായി കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിറ്റേദിവസം കുണ്ടറ പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കി. എന്നാൽ നാളിതുവരെ വാഹനത്തെയോ, യാത്രക്കാരെയോ കണ്ടുപിടിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. 

കുട്ടി കുനിയുമ്പോൾ മൂക്കിൽ നിന്നും ബ്ലഡ് വരുന്ന അവസ്ഥയാണ്. അവന്‍ സ്കൂളിൽ പോയിട്ട് ദിവസങ്ങളാകുന്നു. കുഞ്ഞിന്‍റെ ചികിത്സയ്ക്കായി സുമനസുകളുടെ സഹായം കാത്തിരിക്കുകയാണ് കൂലിപ്പണിക്കാരായ ദമ്പതികള്‍. അക്കൗണ്ട് നമ്പർ: 45022010104821, ഐ.എഫ്.എസ്.സി കോഡ്: സി.എൻ.ആർ.ബി 0014502. കാനറാ ബാങ്ക് കുണ്ടറ ശാഖ.

ENGLISH SUMMARY:

Scooter Passenger Who Caused the Accident Escapes from the Scene