കൊച്ചിയിൽ വാഹനപരിശോധനയ്ക്കിടെ പൊലീസുകാരനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം. എറണാകുളം നോർത്ത് സ്റ്റേഷനിലെ എ.എസ്.ഐ പി.എൻ.സന്തോഷിനാണ് പരുക്കേറ്റത്. കാറിൽ ഉണ്ടായിരുന്ന രണ്ടുപേരെ പൊലീസ് പിടികൂടി
ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് കലൂർ ശാസ്താ റോഡിൽ വച്ച് പൊലീസുകാരനെ കാറടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചത്. വാഹന പരിശോധന നടക്കുന്നതിനിടെ കടന്നുവന്ന നീല നിറമുള്ള കാർ നിർത്താൻ പൊലീസുകാർ ആവശ്യപ്പെട്ടിരുന്നു. ആദ്യം വേഗത കുറച്ച ശേഷം പെട്ടെന്ന് കാർ മുന്നോട്ട് എടുത്തതോടെ, റോഡിൽ ഉണ്ടായിരുന്ന എ.എസ്.ഐ സന്തോഷ് ബോണറ്റിലേക്ക് വീണു. തുടർന്ന് സന്തോഷുമായി കാർ 20 മീറ്ററോളം മുന്നോട്ട് പാഞ്ഞു. സഡൻ ബ്രേക്ക് ഇട്ട് വെട്ടിച്ചതോടെ പൊലീസ് ഉദ്യോഗസ്ഥൻ തെറിച്ച് റോഡിലേക്ക് വീണു. വീഴ്ചയിൽ പൊലീസ് ഉദ്യോഗസ്ഥന് പരുക്കേറ്റിരുന്നു. സിസിടിവി ദൃശ്യങ്ങൾ അടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊല്ലത്തുനിന്ന് രണ്ടുപേരെ പിടികൂടിയത്. കൊല്ലത്തു നിന്നും കൊച്ചിയിൽ പഠിക്കാൻ എത്തിയ ഷംനാദ്, ഇർഷാദ് എന്നിവരാണ് പിടികിലായത്. പരിശോധനയ്ക്ക് എന്തുകൊണ്ട് ഇവർ വാഹനം നിർത്തിയില്ല എന്നതാണ് പൊലീസിൻ്റെ പ്രധാന ചോദ്യം. ലഹരി സംഘങ്ങളുമായി ഇവർക്ക് ബന്ധമുണ്ടോ എന്നതടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്