കോഴിക്കോട് പുറമേരിയില്‍ പൊറോട്ടയെ ചൊല്ലി സംഘര്‍ഷം. പൊറോട്ടയ്ക്ക് ചൂടില്ലെന്ന് പറഞ്ഞ് യുവാവ് ഹോട്ടല്‍ തല്ലിത്തകര്‍ത്തു. മര്‍ദനമേറ്റ ഹോട്ടലുടമ സാദ്ദിഖ് ആശുപത്രിയില്‍ ചികില്‍സയിലാണ്. കടയുടമയെ വെള്ളക്കുപ്പിയെടുത്ത് യുവാവ് അടിച്ചു. കടയുടമയായ വെള്ളിക്കുളങ്ങര സ്വദേശി സാദിക്കിനെ യുവാവ് ആക്രമിക്കുകയും കടയുടെ ചില്ലുകൾ അടിച്ച് തകർക്കുകയും ചെയ്തു. തിങ്കളാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് പുറമേരിയിലെ 'ബിരിയാണി ഡേയ്‌സ്' എന്ന ഹോട്ടലില്‍ സംഭവം നടന്നത്.
വൈകീട്ട് കടയിലെത്തിയ യുവാവ് പൊറോട്ടയും ബീഫ് റോസ്റ്റും ഓർഡർ ചെയ്തു. പിന്നീട് വിളമ്പിയ പൊറോട്ടയ്ക്ക് ചൂട് കുറവാണെന്നും രുചിയില്ലെന്നും പറഞ്ഞുകൊണ്ട് ഇയാൾ കടയിൽ ബഹളമുണ്ടാക്കാൻ തുടങ്ങി. ഭക്ഷണം വളരെ മോശമാണെന്ന് ഇയാൾ ആരോപിച്ചു. ഈ സമയത്ത് കടയുടമയായ സാദിഖ്, ഭക്ഷണം ഇഷ്ടപ്പെട്ടില്ലെങ്കിൽ തിരികെ വാങ്ങാമെന്നും അല്ലെങ്കിൽ പണം തിരികെ നൽകാമെന്നും പറഞ്ഞ് യുവാവിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. കടയിൽ നിന്നു പോയ യുവാവ് പിന്നീട് തിരിച്ചെത്തി ആക്രമണം നടത്തുകയായിരുന്നു.
കടയുടെ ചില്ലുകൾ അടിച്ച് തകർക്കുകയും തടയാൻ ശ്രമിച്ച സാദിഖിനെ യുവാവ് തള്ളിവീഴ്ത്തുകയും ചെയ്തു. ആക്രമണത്തെ തുടർന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട സാദിഖ് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.