ഇടുക്കിയിൽ 80 വയസുകാരിയെ കെട്ടിയിട്ട് സ്വർണ്ണവും പണവും കവർന്ന കേസിൽ കൊച്ചുമകനും പെൺ സുഹൃത്തും പിടിയിൽ. രാജകുമാരി സ്വദേശി മറിയക്കുട്ടിയുടെ സ്വർണ്ണവും പണവുമാണ് കവർന്നത്. കൊച്ചുമകൻ സൈബു തങ്കച്ചനും സുഹൃത്ത് അനിലാ ജോസുമാണ് പിടിയിലായത്.
കഴിഞ്ഞ ആഴ്ചയാണ് രാജകുമാരി സ്വദേശി ടോമിയുടെ വീട്ടിൽ നിന്ന് മാതാവ് മറിയക്കുട്ടിയെ കെട്ടിയിട്ട് 24 ഗ്രാം തൂക്കം വരുന്ന ആഭരണങ്ങളും 3000 രൂപയും കവർന്നത്. മറിയക്കുട്ടി മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഇവരെ ഊണു മേശയിൽ കെട്ടിയിട്ട ശേഷമായിരുന്നു കവർച്ച. മോഷ്ടാക്കൾ അലമാരയിൽ പണം തിരയുന്നതിനിടെ മറിയക്കുട്ടി കെട്ടഴിച്ച് രക്ഷപ്പെട്ടു. മറിക്കുട്ടിയുടെ പരാതിയിൽ രാജാക്കാട് പൊലീസ് നടത്തിയ അന്വേഷണത്തിൽ കോട്ടയം മണർകാട് സ്വദേശിനി സരോജ പിടിയിലായിരുന്നു. സരോജയെ ചോദ്യം ചെയ്തതിൽ നിന്നാണ് മറിയക്കുട്ടിയുടെ മകളുടെ മകൻ സൈബു തങ്കച്ചനിലേക്ക് അന്വേഷണസംഘം എത്തിയത്
പാലക്കാട് നിന്നാണ് പ്രതികളെ രാജാക്കാട് പൊലീസ് പിടികൂടിയത്. പ്രതികളെ അടിമാലി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇരുവർക്കും പരമാവധി ശിക്ഷ കിട്ടണമെന്നാണ് മറിയക്കുട്ടിയുടെ ആവശ്യം