കൊച്ചിയിൽ പൊലീസിന്‍റെ കരുതൽ തടങ്കലിൽ നിന്ന് രക്ഷപ്പെട്ട നൈജീരിയൻ യുവതികൾക്കായി തിരച്ചില്‍ ഊർജിതം. കസാൻഡ്ര ദ്രാമേഷ്, യൂനിസ് വാബുയി എന്നിവരാണ് ഇന്നലെ രാത്രി കാക്കനാട്ടെ കരുതൽ കേന്ദ്രത്തിൽ നിന്ന് സുരക്ഷ ജീവനക്കാരെ ആക്രമിച്ച് രക്ഷപ്പെട്ടത്.

കുന്നുംപുറത്തെ വനിത ശിശുക്ഷേമ വകുപ്പിന്‍റെ സഖി കരുതൽ കേന്ദ്രത്തിലാണ് ഇരുവരെയും പാർപ്പിച്ചിരുന്നത്. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്തെ അനധികൃതമായി താമസിച്ചതിനാണ് മാർച്ചിൽ ഇരുവരും ചേരാനല്ലൂർ പൊലീസിന്‍റെ പിടിയിലായത്. വ്യാജരേഖകള്‍ ചമച്ച് പോണേക്കരയിലെ ലോഡ്ജിലായിരുന്നു ഇരുവരുടെയും താമസം. കോടതി നിര്‍ദേശപ്രകാരമാണ് ഇരുവരെയും കരുതല്‍ കേന്ദ്രത്തിലേക്ക മാറ്റിയത്. സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച് ഇരുവര്‍ക്കുമായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.