TOPICS COVERED

കോഴിക്കോട് എരഞ്ഞിപ്പാലത്ത് സ്വകാര്യ ബസിന്‍റെ അമിത വേഗത്തെ ചൊല്ലി സ്കൂട്ടര്‍ യാത്രക്കാരും ബസ് ജീവനക്കാരും നടുറോഡില്‍ തമ്മില്‍ത്തല്ലിയതില്‍ കേസെടുത്ത് പൊലീസ്. സ്കൂട്ടര്‍ യാത്രക്കാരായ കാരപ്പറമ്പ് സ്വദേശി ഷേര്‍ളിയുടെ പരാതിയിലാണ് ബസിലെ കണ്ടക്ടര്‍ക്കെതിരെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. 

ഇന്നലെ വൈകിട്ടാണ് നരിക്കുനി– കോഴിക്കോട് റൂട്ടിലോടുന്ന ബില്‍സാജ് ബസിലെ ജീവനക്കാരും സ്കൂട്ടര്‍ യാത്രക്കാരായ ദമ്പതികളും നടുറോഡില്‍ ഏറ്റുമുട്ടിയത്.  ബസ് നിരന്തരം ഹോണ്‍മുഴക്കിയെന്നും അശ്രദ്ധമായി ഡ്രൈവിങ് നടത്തിയെന്നും ആരോപിച്ചാണ്  സ്കൂട്ടര്‍ യാത്രക്കാര്‍ സ്വകാര്യ ബസ് തടഞ്ഞ് നിര്‍ത്തി ഡ്രൈവറെ  ചോദ്യം ചെയ്തത്. സ്കൂട്ടര്‍ യാത്രക്കാരായ കാരപ്പറമ്പ് സ്വദേശി ഷേര്‍ളിയുടെ പരാതിയിലാണ് നടക്കാവ് പൊലീസ് കേസെടുത്തത്. കണ്ടക്ടര്‍ അസഭ്യം പറഞ്ഞെന്നും ടിക്കറ്റ് മെഷീന്‍ ഉപയോഗിച്ച് അടിച്ചുവെന്നുമാണ് ആരോപണം.  എന്നാല്‍ കാര്യംതിരക്കാനെത്തിയ കണ്ടക്ടറെ സ്കൂട്ടറിലെത്തിയവര്‍ അകാരണമായി മര്‍ദിക്കുകയായിരുന്നെന്നാണ് ബസ് ജീവനക്കാരുടെ വാദം. 

ബസ് ജീവനക്കാര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് രാവിലെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഒപ്പം ഡ്രൈവറും കണ്ടക്ടറും അടുത്തദിവസം ആര്‍ഡിഎഒക്ക്  മുമ്പില്‍ ഹാജരാവുകയും വേണം.