nandankode-news

തലസ്ഥാന നഗര മധ്യത്തിലെ വീട്ടില്‍, രണ്ട് ദിവസംകൊണ്ടാണ് നാല് പേര്‍ കൊല്ലപ്പെട്ടത്. ശരീരത്തില്‍ നിന്ന് ആത്മാവിനെ മോചിപ്പിക്കുന്നത് പോലുള്ള അന്ധവിശ്വാസങ്ങള്‍ കാരണമായി പറഞ്ഞെങ്കിലും സ്വന്തം അച്ഛനോടുള്ള അടങ്ങാത്ത പകയാണ് അരുംകൊലയ്ക്ക് കാരണമെന്നാണ് കുറ്റപത്രം. തിരുവനന്തപുരത്ത് ഏറ്റവും അധികം സുരക്ഷയുള്ള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയോട് ചേര്‍ന്നുള്ള ഈ വീട്ടിലാണ് കൊലപാതകം നടന്നത്. ആ അരുംകൊലയ്ക്ക് ശേഷം അധികമാരും കടന്നു വരാത്ത  ഈ വീട്ടില്‍ ഇപ്പോഴും അരുംകൊലയുടെ ചില അടയാളങ്ങള്‍ കാണാം.

 

വീടിന്‍റെ മുകള്‍ നിലയില്‍ കാണുന്ന കത്തിയ പാടുകള്‍ കൊലയ്ക്ക് ശേഷം മൃതദേഹം കത്തിക്കാന്‍ ശ്രമിച്ചപ്പോഴുണ്ടായതാണ്. അങ്ങിനെ വീട്ടില്‍ നിന്ന് പുകയുയര്‍ന്ന് കണ്ട് അയല്‍ക്കാര്‍ ഫയര്‍ഫോഴ്സിനെ അറിയിച്ചു. അവരും പൊലീസുമെത്തി നോക്കുമ്പോഴാണ് കൊലപാതക പരമ്പര പുറംലോകം അറിയുന്നത്.കേഡലിന്‍റെ അച്ഛന്‍ രാജാ തങ്കം, അമ്മ ജീന്‍ പത്മ, സഹോദരി കരോലിന്‍, ബന്ധു ലളിത എന്നിവരാണ് കൊല്ലപ്പെട്ടത്. അച്ഛന്‍റെയും അമ്മയുടെയും സഹോദരിയുടെയും മൃതദേഹം കത്തിക്കരിഞ്ഞ നിലയിലും ലളിതയുടേത് ബെഡ് ഷീ്റ്റില്‍ പൊതിഞ്ഞ് സൂക്ഷിച്ചിരിക്കുകയുമായിരുന്നു. 2017 ഏപ്രില്‍ 5നാണ് ആദ്യ കൊലപാതകം. 

സ്വന്തമായി ഉണ്ടാക്കിയ വീഡിയോ ഗെയിം കാണിക്കാമെന്ന് പറഞ്ഞ് അമ്മയെ മുകള്‍നിലയിലുള്ള തന്‍റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഓണ്‍ലൈനിലൂടെ വാങ്ങിയ മഴുകൊണ്ട് കഴുത്തിന് പിന്നില്‍ വെട്ടിക്കൊന്നു. ആ സമയം പുറത്തുപോയിരുന്ന അച്ഛനും സഹോദരിയും വന്നപ്പോള്‍ അമ്മ പുറത്തേക്ക് പോയെന്ന് കള്ളംപറഞ്ഞു. വൈകിട്ടോടെ അച്ഛനെയും അതിന് ശേഷം സഹോദരിയേയും അതുപോലെ തന്നെ മുറിയിലെത്തിച്ച് അതേ രീതിയില്‍ വെട്ടിക്കൊന്നു.

ഉറ്റവരായ മൂന്ന് പേരെ കൊന്ന ശേഷം ഇതേ വീട്ടില്‍ കേഡല്‍ ഭക്ഷണം കഴിച്ചു. മൂന്ന് പേരുടെ മൃതദേഹം കിടന്ന അതേ മുറിയില്‍ കിടന്നുറങ്ങി. പിറ്റേദിവസം ഉച്ചയോടെ ബന്ധുവായ ലളിതയേയും വെട്ടിക്കൊന്നു. അതിന് ശേഷം അച്ഛന്‍റെയും അമ്മയുടേയും സഹോദരിയുടെയും മൃതദേഹം ശുചിമുറിയിലിട്ട് പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ചു. അതിനിടയിലാണ് തീ പടര്‍ന്നത്. അന്ന് രാത്രി കേഡല്‍ ഇവിടന്ന് മുങ്ങി. ചെന്നൈയില്‍ നിന്ന് തിരികെ വരുമ്പോളാണ് പിടിയിലാകുന്നത്. 

അതിക്രൂര കൊലപോലെ അതിവിചിത്രമായിരുന്നു കൊലയുടെ കാരണം പറഞ്ഞുള്ള കേഡലിന്‍റെ മൊഴി. ശരീരത്തില്‍ നിന്ന് ആത്മാവിനെ മൊചിപ്പിക്കുന്ന ആസ്ട്രല്‍ പ്രൊജക്ഷന്‍റെ പരീക്ഷണമാണ് അച്ഛനെയും അമ്മയേയുമൊക്കെ വെട്ടിക്കൊന്ന് കത്തിച്ചെ നടത്തിയതെന്നാണ് പറഞ്ഞത്. അവര്‍ക്ക് ഭൂമിയില്‍ നിന്ന് മോചനം ലഭിച്ചെന്നും അവകാശപ്പെട്ടു

എന്നാല്‍ ആ മൊഴി വെറും കള്ളമെന്നാണ് പൊലീസിന്‍റെ കുറ്റപത്രം. കുട്ടിക്കാലം മുതല്‍ തന്‍റെ അഗ്രഹങ്ങളൊന്നും അംഗീകരിക്കാതിരിക്കുകയും ശാസിക്കുകയും ചെയ്ത അച്ഛനോട് വൈരാഗ്യമുണ്ടായിരുന്നു. പഠനം പാതിവഴിയില്‍ അവസാനിപ്പിച്ചതിനെ എതിര്‍ത്തതോടെ ആ ദേഷ്യം കൂടിയതാണ് കൊലയിലേക്ക് നയിച്ചത്. അച്ഛന്‍റെ പ്രവര്‍ത്തികളെ എതിര്‍ക്കാതിരുന്നത് അമ്മയോടും സഹോദരിയോടും വൈരാഗ്യകാരണമായെന്നും പൊലീസ് പറയുന്നു. 

മാനസിക പ്രശ്നമുണ്ടോയെന്ന സംശയത്തിന്‍റെ പേരിലാണ് ഇത്രയും നാളും വിചാരണ മുടങ്ങിയത്. മാനസികപ്രശ്നമില്ലെന്ന് പലതവണ മെഡിക്കല്‍ ബോര്‍ഡ് പരിശോധിച്ച് ഉറപ്പിച്ചതോടെയാണ് കൂട്ടക്കൊല നടന്ന് എട്ട് വര്‍ഷവും ഒരു മാസവും കഴിയുമ്പോള്‍ കേരളത്തെ നടുക്കിയ കൊലയുടെ വിധി കുറിക്കപ്പെടുന്നത്.

ENGLISH SUMMARY:

In the heart of the capital city, four people were brutally murdered over a span of two days in a house located right next to the Chief Minister's high-security official residence. While the accused cited superstitious beliefs like "releasing the soul from the body," the chargesheet points to deep-seated hatred toward his own father as the real motive. Even today, the house — now largely abandoned — bears haunting traces of the gruesome crime.