student-kaduthuruthy

പ്രതീകാത്മക ചിത്രം.

പതിവായി യുവാക്കള്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് പ്ലസ് ടു വിദ്യാര്‍ഥിനി ജീവനൊടുക്കി. വീട്ടില്‍ നിന്ന് സ്കൂളിലേക്ക് പോകും വഴി സ്ഥിരമായി രണ്ട് യുവാക്കള്‍ പെണ്‍കുട്ടിയെ വഴിതടഞ്ഞ് ഭീഷണിപ്പെടുത്തുന്നുണ്ടായിരുന്നു. പെണ്‍കുട്ടി ഇക്കാര്യം മാതാപിതാക്കളോട് പറഞ്ഞുവെങ്കിലും അവര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല. ഒടുവില്‍ വീട്ടിനുള്ളില്‍ പെണ്‍കുട്ടി തൂങ്ങിമരിച്ചു. ഉത്തര്‍പ്രദേശിലെ ഔറിയ ജില്ലയിലാണ് സംഭവം.

അഭിമാനക്ഷതം ഭയന്നാണ് വീട്ടുകാര്‍ യുവാക്കള്‍ക്കെതിരെ പരാതി നല്‍കാതിരുന്നതെന്ന് പൊലീസ് പറയുന്നു. യുവാക്കളുടെ മാതാപിതാക്കളോട് വിഷയം അവതരിപ്പിച്ച് അവരെ പിന്തിരിപ്പിക്കണം എന്ന് ആവശ്യപ്പെടുക മാത്രമാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ചെയ്തത്. ഇതിനുശേഷവും യുവാക്കള്‍ പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തി. ഏപ്രില്‍ 19ന് ബൈക്കിലെത്തിയ യുവാക്കള്‍ പെണ്‍കുട്ടിയുടെ കയ്യില്‍ നിന്ന് ഫോണ്‍ തട്ടിപ്പറിച്ച് തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തി. ഒരുവിധത്തില്‍ അവിടെ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി പരീക്ഷ കഴിഞ്ഞതിനു ശേഷം വീടുവിട്ട് പുറത്തേക്ക് പോലും ഇറങ്ങാതായി. 

ഭയന്നുപോയ പെണ്‍കുട്ടി ഏപ്രില്‍ 24ന് വീടിനുള്ളില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ പിന്നീട് അറിയിച്ചു. രണ്ടു ദിവസങ്ങള്‍ക്കു ശേഷം ഏപ്രില്‍ 26ന് പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതിയുമായെത്തി. പരാതിയുടെ അടിസ്ഥാനത്തില്‍ അഖിലേഷ്, റാം എന്നീ യുവാക്കള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. ഇതിനിടെ ഏപ്രില്‍ 25ന് പെണ്‍കുട്ടിയുടെ പരീക്ഷാഫലം പുറത്തുവന്നു. 500ല്‍ 348 മാര്‍ക്കുമായി സ്കൂളില്‍ ഒന്നാം സ്ഥാനക്കാരിയായത് മരിച്ച പെണ്‍കുട്ടിയായിരുന്നു. 

ENGLISH SUMMARY:

An intermediate student died by suicide on April 24 allegedly after persistent harassment by two men in Uttar Pradesh's Auriya district. The Class 12 girl was repeatedly harassed by the two men while commuting between her home and school. The girl had complained to her parents about the incident, but they did not file a police complaint, fearing social stigma.