kerala-police

TOPICS COVERED

പൊലീസിനെ വട്ടംകറക്കുന്ന വ്യാജ ബോംബ് ഭീഷണിക്ക് പിന്നില്‍ തമിഴ്നാട്ടുകാരന്‍ എന്ന് പൊലീസിന്‍റെ പ്രാഥമിക നിഗമനം.സമാനമായ വ്യാജ ബോംബ് ഭീഷണി ഇയാള്‍ രണ്ട്  മാസം മുന്‍പ് തമിഴ്നാട്ടിലും നടത്തിയിരുന്നതായി കണ്ടെത്തല്‍. ഭീഷണി വരുന്ന ഇമെയിലിന്‍റെ ഉറവിടം കണ്ടെത്താനാവില്ലെന്ന് മൈക്രോസോഫ്റ്റ് പൊലീസിന് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി. മറ്റ് വഴികള്‍ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കാന്‍ സൈബര്‍ പൊലീസ്.

കോടതികള്‍ മുതല്‍ മുഖ്യമന്ത്രിയുടെ ഓഫീസിലും വീട്ടിലും വരെ ബോംബ്. അരിച്ചുപെറുക്കി പരിശോധിക്കുമ്പോള്‍ ഓലപ്പടക്കം പോലുമില്ല. വ്യാജ ബോംബ് ഭീഷണിയില്‍ കേരള പൊലീസ് വട്ടംകറങ്ങാന്‍ തുടങ്ങിയിട്ട് ഒന്നരമാസമായി. 

ഭീഷണി വ്യാജമെന്ന് ഉറപ്പാണെങ്കിലും പ്രോട്ടോക്കോള്‍ പ്രകാരം പരിശോധിക്കാതിരിക്കാനാവാത്ത അവസ്ഥയാണ്. അതുകൊണ്ട് തന്നെ സുരക്ഷാ ഭീഷണിക്കപ്പുറം വ്യാജ ബോംബ് ഭീഷണിക്കാരന്‍ ഒരു ശല്യമായി മാറിയെന്നാണ് പൊലീസ് വിലയിരുത്തല്‍. തമിഴ്നാട് സ്വദേശിയാണ് ഈ സൈബര്‍ സൈക്കോയെന്നാണ് പൊലീസിന്‍റെ പ്രാഥമിക കണ്ടെത്തല്‍. കാരണം രണ്ട് മാസം മുന്‍പ് തമിഴ്നാട്ടിലെ സര്‍ക്കാര്‍ ഓഫീസിലും കോടതികളിലുമെല്ലാം ഇതേ വ്യാജ ഭീഷണി സന്ദേശമെത്തിയിരുന്നു. അന്ന് തമിഴ്നാട് പൊലീസും പലവഴി ശ്രമിച്ചിട്ടും ആളെ പിടികിട്ടിയില്ല. അതുമാത്രമല്ല, ഭീഷണി സന്ദേശത്തില്‍ പറയുന്നതിലധികവും തമിഴ്നാട് രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. അതും തമിഴ്നാട്ടുകാരനാണ് ഈ ഭീഷണിക്കാരനെന്ന നിഗമനത്തിന്‍റെ അടിസ്ഥാനമാണ്. അതേസമയം ഭീഷണി വരുന്ന മെയില്‍ ഐ.ഡി ഡാര്‍ക് വെബ്ബിലെ വ്യാജ ഐ.പി അഡ്രസ് ഉപയോഗിച്ച് സൃഷ്ടിച്ചാണെന്നും അതിനാല്‍ ആരാണ് അതിന് പിന്നിലെന്ന് കണ്ടെത്താനാവില്ലെന്നുമാണ് മൈക്രോസോഫ്റ്റ് പൊലീസിന് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ട്. അതുകൊണ്ട് വ്യാജ ഭീഷണിക്കാരനെ കണ്ടെത്താന്‍ മറ്റ് സൈബര്‍ വഴികള്‍ നോക്കുകയാണ് പൊലീസിലെ സൈബര്‍ ഡിവിഷന്‍.

ENGLISH SUMMARY:

The initial investigation by the police suggests that a Tamil Nadu resident is behind the fake bomb threats that have been circulating. It was discovered that a similar threat was made by the same individual two months ago in Tamil Nadu. Microsoft has informed the police that it was unable to trace the source of the threatening email. The Cyber Police are now intensifying the investigation through other means.