തിരുവനന്തപുരം കഴക്കൂട്ടത്ത് ക്രൈസ്തവ ദേവാലയത്തിലെ മാതാവിന്‍റെ ശില്പം തകർത്ത പ്രതി പിടിയിൽ. കിന്‍ഫ്രയ്ക്ക് സമീപം താമസിക്കുന്ന ഓട്ടോഡ്രൈവറായ മാർട്ടിൻ തങ്കച്ചൻ ആണ് പിടിയിലായത്. ഫാത്തിമമാതാ പള്ളിയിൽ ഇന്നലെ രാത്രിയായിരുന്നു അതിക്രമം. പള്ളിമുറ്റത്തെ കുരിശടിയിലള്ള മാതാവിന്‍റെ ശില്പമാണ് തകർത്തത്.
രാവിലെ നടക്കാനിറങ്ങിയ പള്ളി വികാരിയാണ് സംഭവം ആദ്യം കണ്ടതും പൊലീസിനെ അറിയിച്ചതും. സാമൂഹിക വിരുദ്ധരുടെ അതിക്രമമാണെന്ന് കരുതിയിരിക്കുമ്പോഴാണ് സമീപവാസിയായ പ്രതി പിടിയിലാകുന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് തുമ്പ കിന്‍ഫ്രയ്ക്ക് സമീപം താമസിക്കുന്ന മാർട്ടിൻ തങ്കച്ചൻ പിടിയിലായത്. ഓട്ടോയിലെത്തിയാണ് ഇയാൾ അതിക്രമം നടത്തിയത്. അതിനാല്‍ ഓട്ടോയും കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി കുരിശടിയിൽ പ്രാർഥിച്ച ശേഷമാണ് ശില്പം വലിച്ചെറിഞ്ഞതെന്ന് മാർട്ടിൻ പൊലീസിനോട് സമ്മതിച്ചു. ആക്രമണത്തിന് കാരണമായി വിശ്വാസവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണെന്നും ഇയാൾ പറഞ്ഞു. അതേസമയം, ഇന്നലെ പള്ളിയിലെ ആക്രമണത്തിന് ശേഷം മാർട്ടിൻ തുമ്പ കടപ്പുറത്ത് പോയി നാട്ടുകാരുമായി തർക്കത്തിലേർപ്പെട്ടിരുന്നു. തുടർന്ന് പൊലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്. ഇതുമായി ബന്ധപ്പെട്ടും കേസെടുക്കും.