മുണ്ടക്കയത്ത് വാഹന പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ സംഘർഷം. യുവാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി.അരമണിക്കൂർ നീണ്ട സംഘർഷത്തിൽ 3 പേർക്ക് പരുക്കേറ്റു. ലഹരി അടിപിടി കേസുകളിൽ ഉൾപ്പെട്ടവരാണ് സ്ഥലത്ത് സംഘർഷം ഉണ്ടാക്കിയത്.
ഇന്നലെയാണ് മുണ്ടക്കയം ബസ് സ്റ്റാൻഡിനോട് ചേർന്ന് പ്രവർത്തിക്കുന്ന കടയ്ക്കു മുന്നിൽ ബൈക്ക് പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട് കടയുടമയും പ്രതികളിൽ ഒരാളായ യുവാവും തമ്മിൽ വാക്കു തർക്കം ഉണ്ടാകുന്നത്. ഇരുവരും തമ്മിൽ ഉണ്ടായ പ്രശ്നം പറഞ്ഞു തീർക്കാൻ എത്തിയവരാണ് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ ഈ സംഘർഷം ഉണ്ടാക്കിയത്.
പ്രശ്നമുണ്ടാക്കാൻ എത്തിയ യുവാക്കളുടെ സംഘം ലഹരി അടിപിടി കേസുകളിൽ പ്രതികളാണെന്ന് നാട്ടുകാർ പറയുന്നു. റോഡിലേക്ക് നീങ്ങിയ സംഘർഷം അരമണിക്കൂറോളം നീണ്ടു. ഒരു മണിക്കൂർ നേരം ഗതാഗതം തടസ്സപ്പെട്ടു.ഇതിനിടെ പൊലീസിനെ വിളിച്ചെങ്കിലും മുണ്ടക്കയം പൊലീസ് എത്താൻ വൈകിയതായും നാട്ടുകാർ പറയുന്നു. Dyfi മേഖലാ സെക്രട്ടറി ഉൾപ്പെടെ മൂന്നുപേർക്കാണ് പരുക്കേറ്റത്. സംഘർഷം ഉണ്ടാക്കിയ യുവാക്കൾക്കെതിരെ കേസെടുക്കുമെന്ന് മുണ്ടക്കയം പൊലീസ് അറിയിച്ചു