കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കൽ ശ്രീവത്സം വീട്ടിൽ ടി.കെ.വിജയകുമാർ, ഭാര്യ ഡോ. മീര വിജയകുമാർ എന്നിവരെ കൊലപ്പെടുത്തിയത് വൈരാഗ്യം മൂലമാണെന്ന് പ്രതി അമിത് ഉറാങ്ങ്. തന്റെ കുടുംബവും ജീവിതവും തകർത്തത് വിജയകുമാർ ആണെന്ന വൈരാഗ്യമാണ് അമിത്തിനെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന വിജയകുമാറിന്റെ പരാതിയിൽ അമിത് പൊലീസ് പിടിയിലാകുന്ന സമയത്ത് ഭാര്യ ഗർഭിണിയായിരുന്നു. അറസ്റ്റിന്റെ വിവരം അറിഞ്ഞതോടെ ഭാര്യ ഇയാളെ ഉപേക്ഷിച്ചു പോയി. തുടർന്ന് അമിത് ജയിലിൽ ആയിരുന്ന കാലത്ത് ഭാര്യയുടെ ഗർഭം അലസുകയും ചെയ്തിരുന്നു. ഇതെല്ലാം വിജയകുമാർ കാരണമാണെന്ന വൈരാഗ്യമാണ് അമിത്തിനെ ക്രൂര കൃത്യത്തിലേക്ക് നയിച്ചത്.
അമിത് കൊലനടത്താനായി വീട്ടിലേക്ക് പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഡിവിആറുമായി മടങ്ങുന്നതിന്റെയും ദൃശ്യം പൊലീസിന് ലഭിച്ചു. സമീപത്തുള്ള മറ്റൊരു വീട്ടിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. പ്രധാന റോഡിനോട് ചേർന്നാണ് വിജയകുമാറിന്റെ വീട്. പക്ഷെ കൊല്ലാൻ ഉറപ്പിച്ചെത്തിയ അമിത് ഉറാങ്ങ് തെരഞ്ഞെടുത്തത് വയലിന് നടുവിലൂടെയുള്ള ഇടവഴിയാണ്. രാത്രി 12.30 ഓടെയാണ് അമിത് വിജയകുമാറിന്റെ വീട്ടിലേക്ക് പോകുന്നത്. കൈയ്യിൽ ആയുധങ്ങളൊന്നുമില്ല. വിജയകുമാറിന്‍റെ വീട്ടിലെ കോടാലി എടുത്ത് തന്നെയാണ് കൊലപാതകം നടത്തിയത്.
ആദ്യം കൊലപ്പെടുത്തിയത് വിജയകുമാറിനെയാണെന്ന് അമിത് പൊലീസിനോടു വെളിപ്പെടുത്തി. നെഞ്ചിൽ കയറിയിരുന്നു മുഖത്ത് കോടാലി കൊണ്ട് ഒട്ടേറെ തവണ വെട്ടി. തുടർന്നാണ് ഡോ. മീരയെ കൊലപ്പെടുത്തിയത്.ഇതിനു ശേഷം സിസിടിവിയുടെ ഡിവിആറും വിജയകുമാറിന്റെ ഫോണുകളും കൈവശപ്പെടുത്തി. കൊല നടത്താൻ ഉപയോഗിച്ച കോടാലി വീടിനു പരിസരത്തെ വർക്ക് ഏരിയയിൽനിന്നാണ് എടുത്തതെന്നും അമിത് മൊഴി നൽകി. കൊല നടത്തിയ ശേഷം കോടാലി മീരയുടെ മൃതദേഹത്തിനു സമീപം ഉപേക്ഷിച്ചു. ഇരുവരെയും ഉറക്കത്തിലാണ് കൊല ചെയ്തതെന്നും അമിത് പറഞ്ഞു