"റോഡ് വശത്തു കിടന്ന മെറ്റൽ റോഡിന് താഴെയുള്ള വീട്ടിലേക്ക് വീണു. അത്ഭുതകരമായാണ് എല്ലാവരും രക്ഷപ്പെട്ടതെന്ന് ചരുവിള പുത്തൻവീട്ടിൽ സുരേഷ്ബാബു കുടുംബവും പറയുന്നു. വീടിനു മുകളിലെ ഷീറ്റിലേക്കാണ് കാർ ഇടിച്ചുനിന്നത്. അമിതവേഗത്തിൽ റോഡിന്റെ മറുവശത്തേക്ക് പാഞ്ഞെത്തിയ കാറാണ് ഷൈൻ കുട്ടന്റെ ജീവനെടുത്തത്. സിപിഎം ഇഞ്ചക്കാട് ബ്രാഞ്ച് സെക്രട്ടറിയാണ് മരിച്ച ഷൈൻ. കൊല്ലം കൊട്ടാരക്കര പുത്തൂർ റോഡിലുണ്ടായ അപകടത്തിലാണ് ദാരുണാന്ത്യം ഉണ്ടായത്.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പഴ്സനൽ അസിസ്റ്റന്റ് ആയിരുന്ന ടെനി ജോപ്പൻ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രികനായ ഇഞ്ചക്കാട് തിരുവാതിരയിൽ ഷൈൻകുട്ടൻ(34) ആണ് മരിച്ചത്. പുത്തൂർ കൊട്ടാരക്കര റോഡിൽ അവണൂർ കശുവണ്ടി ഫാക്ടറിക്കു സമീപമായിരുന്നു അപകടം. കാറോടിച്ച വെണ്ടാർ മനക്കര വീട്ടിൽ ടെനി ജോപ്പനെ(51) കൊട്ടാരക്കര പൊലീസ് കസ്റ്റഡിയിലെടുത്തു.വൈദ്യ പരിശോധനയിൽ ടെനി ജോപ്പൻ മദ്യപിച്ചിരുന്നതായി തെളിഞ്ഞതായി കൊട്ടാരക്കര പൊലീസ് അറിയിച്ചു.
ഇയാൾക്കെതിരെ നരഹത്യയ്ക്കു കേസെടുത്തതായും പൊലീസ് അറിയിച്ചു. വെണ്ടാറിൽ നിന്ന് കൊട്ടാരക്കരയിലേക്കു വരികയായിരുന്ന ജോപ്പന്റെ കാർ റോഡിന്റെ വലതു ഭാഗം കടന്ന് എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. തെറിച്ചു വീണ ഷൈൻകുട്ടനെ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അപകടത്തിൽ നിയന്ത്രണം വിട്ട കാർ സമീപമുള്ള വീട്ടു മുറ്റത്തേക്ക് തലകീഴായി മറിയുകയായിരുന്നു. വെൽഡിങ് തൊഴിലാളിയാണ് മരിച്ച ഷൈൻകുട്ടൻ.
സോളർ കേസിലെ ജോപ്പൻ
ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ 2013 ജൂണിൽ സോളർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജോപ്പൻ 67 ദിവസം ജയിലിൽ കിടന്നിരുന്നു. ഉമ്മൻചാണ്ടിയുടെ പഴ്സണൽ അസിസ്റ്റൻറ് ആയിരുന്ന ജോപ്പന് അന്ന് ജോലി നഷ്ടമായി. കോന്നി മല്ലേലിൽ ഇൻഡസ്‌ട്രീസ് ഉടമ താഴം മല്ലേലിൽ ശ്രീധരൻ നായരുടെ പക്കൽനിന്നു സോളർ തട്ടിപ്പു കേസിലെ മുഖ്യപ്രതികൾ ചേർന്നു 40 ലക്ഷം രൂപ തട്ടിയെടുത്തതായി കോന്നി പൊലീസിൽ റജിസ്‌റ്റർ ചെയ്‌ത കേസിലാണ് ജോപ്പനെയും പ്രതി ചേർത്തത്. വഞ്ചനക്കുറ്റമാണ് (ഐപിസി 420) ചുമത്തിയത്. പാലക്കാട് കിൻഫ്ര പാർക്കിൽ ടീം സോളറിന്റെ നേതൃത്വത്തിൽ മൂന്നു മെഗാവാട്ടിന്റെ സൗരോർജ പ്ലാന്റ് സ്‌ഥാപിക്കാമെന്നു വാഗ്‌ദാനം ചെയ്‌താണ് 2012 മേയിൽ ശ്രീധരൻ നായരിൽനിന്നു പണം തട്ടിയതെന്നായിരുന്നു കേസ്.