പ്രതീകാത്മക ചിത്രം.
പത്താംക്ലാസുകാരി പ്രണയാഭ്യർഥന നിരസിച്ചതോടെ ക്വട്ടേഷന്‍ നല്‍കി പ്ലസ് വൺ വിദ്യാർഥി. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി അനുസരിപ്പിക്കണം, അവളെക്കൊണ്ട് എന്നെ പ്രണയിപ്പിക്കണം എന്നതായിരുന്നു വിദ്യാര്‍ഥിയുടെ ആവശ്യം. തിരുവനന്തപുരം വെള്ളറടയിലാണ് സംഭവം. വിദ്യാര്‍ഥിയുടെ ക്വട്ടേഷന്‍ ഏറ്റെടുത്ത രണ്ടുപേര്‍ ഇപ്പോള്‍ ജയിലിലാണ്.
മണ്ണംകോട് സ്വദേശികളായ അനന്തു (20), സജിൻ (30) എന്നിവരാണ് വിദ്യാര്‍ഥിയുടെ ക്വട്ടേഷന്‍ എടുത്തത്. മദ്യവും ആഹാരവും വാങ്ങിക്കൊടുക്കാമെന്നതായിരുന്നു വാഗ്ദാനം. ഇതോടെ യുവാക്കള്‍ പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ചു. പെണ്‍കുട്ടിയെ മാത്രമല്ല പെണ്‍കുട്ടിയുടെ അമ്മയേയും ഇവര്‍ ഭീഷണിപ്പെടുത്തി. പ്രണയാഭ്യർഥന സ്വീകരിക്കണമെന്നും വിവാഹത്തിന് സമ്മതം നൽകണമെന്നുമായിരുന്നു ഇവര്‍ വിളിച്ചു പറഞ്ഞത്. അനുസരിച്ചില്ലെങ്കിൽ ഉപദ്രവിക്കുമെന്ന് ഭീഷണിയും.
തൊട്ടുപിന്നാലെ പെണ്‍കുട്ടിയുടെ അമ്മ വെള്ളറട പൊലീസിൽ പരാതി നൽകി. ഫോണ്‍ വിളിച്ച രണ്ടുപേരും പിടിയിലായി. അനന്തുവിനെയും സജിനെയും നെയ്യാറ്റിൻകര കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്. പ്രതികളിലൊരാൾക്കെതിരെ മാരായമുട്ടം സ്റ്റേഷനിലും കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.