തിരുവല്ല ഈസ്റ്റ് ഓതറയിലെ വിഷുദിനം പുലർന്നത് നടുക്കുന്നൊരു കൊലപാതക വാര്‍ത്ത കേട്ടാണ്. തര്‍ക്കത്തെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ ഈസ്റ്റ് ഓതറ തൈക്കാട്ടിൽ വീട്ടിൽ മനോജിനെയാണ് ബന്ധുവായ ടി.കെ രാജനെന്ന വിക്രമന്‍ കുത്തി വീഴ്ത്തിയത്. മനോജിന്‍റെ മകൻ എടിഎം വഴി രാജന്‍റെ ഒന്നരലക്ഷം രൂപ തട്ടിയെടുത്തെന്ന ആക്ഷേപത്തിന്‍മേല്‍ ഇരുവീട്ടുകാരും തമ്മില്‍ പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായിരുന്നു തര്‍ക്കവും അടിപിടിയും കത്തിക്കുത്തും കൊലപാതകവും.
വളര്‍ത്തുനായയെ കല്ലെറിഞ്ഞതിനെ ചൊല്ലിയുള്ള തര്‍ക്കം കത്തിക്കുത്തിലേക്കെത്തി
രാജന്‍റെ സഹോദരന്‍ സോമനും അയല്‍വാസി രതീഷും തമ്മിലുള്ള തര്‍ക്കമാണ് കത്തിക്കുത്തിലേക്ക് നയിച്ചത്. സോമന്‍ അയല്‍വാസിയായ രതീഷിന്‍റെ വളര്‍ത്തുനായയെ കല്ലെറിഞ്ഞതിന്‍റെ പേരില്‍ ഞായറാഴ്ച രാത്രി ഒന്‍പതു മണിയോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്. ഇതേ കുറിച്ച് ചോദിക്കാന്‍ ബന്ധുവായ മനോജിനയും കൂട്ടി രതീഷ് സോമന്‍റെ വീട്ടിലെത്തി. സംസാരത്തിനിടെ സോമനും മനോജും തമ്മില്‍ വാക്കേറ്റമായി. ഇതോടെ സോമന്‍റെ വീട്ടുകാരും പ്രശ്നത്തില്‍ ഇടപെട്ടു. ഇതിനിടെ രാജന്‍റെ മകന്‍ അഖില്‍, രതീഷിനെ മര്‍ദിച്ചു. ഒടുവില്‍ പരസ്പരം ഭീഷണി മുഴക്കി ഇരുസംഘവും പിരിഞ്ഞു.
തല്ലിയത് ചോദിക്കാന്‍ വീണ്ടും അയല്‍വീട്ടിലേക്ക്
ഒന്നരമണിക്കൂറിന്ശേഷം രതീഷും മനോജും രാജന്‍റെ മകന്‍ അഖിലിനെ തേടി അവരുടെ വീട്ടിലെത്തി. ഈ സമയം അഖില്‍ വീട്ടിലുണ്ടായിരുന്നില്ല. തുടര്‍ന്ന് രാജനുമായി വാക്കേറ്റമായി. രാജന്‍റെ ഭാര്യ സുജാതയും രതീഷിന്‍റെ ഭാര്യ രശ്മിയും വിഷയത്തിലിടപെട്ടു. ഒടുവില്‍ കുടുംബങ്ങള്‍ തമ്മില്‍ കയ്യാങ്കളിയായി. തര്‍ക്കം പരിധിവിട്ടപ്പോള്‍ രാജന്‍ കയ്യില്‍ക്കിട്ടിയ പേനാക്കത്തികൊണ്ട് മനോജിനെ പലകുറികുത്തി. ഒഴിഞ്ഞുമാറാന്‍ മനോജ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വയറ്റിലും ഇടനെഞ്ചിലും കുത്തേറ്റ മനോജ് കുഴഞ്ഞു വീണു. രാജനെ തടയാന്‍ ശ്രമിച്ച രതീഷിന്‍റെ കയ്യിലും കുത്തേറ്റു. ഇരുവരെയും നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിക്കുമ്പോഴേയ്ക്കും മനോജ് മരിച്ചു. കയ്യാങ്കളിയില്‍ രാജന്‍റെ തലയ്ക്കും പരുക്കേറ്റു. അറസ്റ്റിലായ രാജനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു
പ്രകോപനമായത് മുന്‍വൈരാഗ്യം
നായയെ കല്ലെറിഞ്ഞതുമായി ബന്ധപ്പെട്ട തകര്‍ക്കമാണ് പ്രശ്നം വഷളാക്കിയതെങ്കിലും രാജനും മനോജും തമ്മിലുള്ള മുന്‍വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ലൈഫ് പദ്ധതി പ്രകാരം വീടു വയ്ക്കന്‍ രാജന്‍റെ ഭാര്യ സുജാതയുടെ ബാങ്ക് അക്കൗണ്ടില്‍ ലൈഫ് മിഷനില്‍ നിന്ന് പണം നിക്ഷേപിച്ചിരുന്നു. സുജാതയ്ക്ക് എടിഎം കാര്‍ഡ് കൈകാര്യം ചെയ്യാന്‍ അറിയില്ലായിരുന്നു. അതിനല്‍ മനോജിന്‍റെ 9–ാം ക്ലാസുകാരനായ മകനെയാണ് ആവശ്യമുള്ളപ്പോള്‍ പണം പിന്‍വലിക്കുന്നതിനായി എടിഎം കാര്‍ഡ് ഏല്‍പ്പിച്ചിരുന്നത്.
രാജനും സുജാതയുമറിയാതെ മനോജിന്‍റെ മകന്‍ കാര്‍ഡ് ഉപയോഗിച്ച് ഒന്നരലക്ഷം രൂപ പിന്‍വലിച്ചു. ഇതേചൊല്ലി ഒരു വര്‍ഷമായി പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് രാജന്‍റെ കുടുംബം പൊലീസില്‍ പരാതിയും നല്‍കി. ഇതാണ് പ്രശ്നം വഷളാക്കിയതെന്ന് പൊലീസ് കരുതുന്നു.
സംഘര്‍ഷം ഒഴിവാക്കാന്‍ സ്ത്രീകള്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് രതീഷിന്‍റ ഭാര്യ രശ്മി പൊലീസിനോട് പറഞ്ഞു. രാജനെയും മനോജിനെയും പിടിച്ചുമാറ്റാന്‍ ശ്രമിച്ച ഘട്ടത്തില്‍ തന്‍റെ വസ്ത്രങ്ങള്‍ കീറിയെന്നും വസ്ത്രം മാറി തിരിച്ചുവന്നപ്പോള്‍ മനോജും രതീഷും മുറ്റത്ത് വീണുകിടക്കുന്നതാണ് കണ്ടതെന്നും രശ്മി മൊഴി നല്‍കി. കത്തിക്കുത്തില്‍ പരുക്കേറ്റ രതീഷിനെ പ്രാഥമിക ചികില്‍സ നല്‍കിയ ശേഷം സ്റ്റേഷലെത്തിച്ച് മൊഴിയെടുത്തു. സംഭവ സ്ഥലത്തു നിന്ന് പൊലീസ് ശാസ്ത്രീയ തെളിവുകളും ശേഖരിച്ചു. ജില്ലാ പൊലീസ് മേധാവി വി.ജി വിനോദ് കുമാറിന്റെ നിർദേശപ്രകാരം തിരുവല്ല ഡിവൈഎസ്പി എസ്. അഷാദിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം.