police-attack-new

TOPICS COVERED

തിരുവനന്തപുരം പോത്തന്‍കോട്, എസ്.ഐയുടെ മകനെ ആക്രമിച്ച പൊലീസ് ഡ്രൈവര്‍ക്ക് മേലുദ്യോഗസ്ഥരുടെ കരുതലും സംരക്ഷണവും. ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തിട്ടും അറസ്റ്റ് ചെയ്തില്ലെന്ന് മാത്രമല്ല, വകുപ്പുതല നടപടിയും ഒഴിവാക്കി. കഠിനംകുളം സ്റ്റേഷനിലെ ഡ്രൈവര്‍ എസ്.ആര്‍.സുജിത്തിനെയാണ് കേസിലെ ഒന്നാം പ്രതിയായിട്ടും അവിടെ തന്നെ നിയമിച്ചിരിക്കുന്നത്.

വലിയതുറ പൊലീസ് സ്റ്റേഷനിലെ എസ്.ഐ ഉറൂബിന്‍റെ മകന്‍ ഫെര്‍ണാസിനെയാണ് കഠിനംകുളം സ്റ്റേഷനിലെ ഡ്രൈവര്‍ എസ്.ആര്‍.സുജിത്തും നാല് പേരും ചേര്‍ന്ന് ആക്രമിച്ചത്. ഫെബ്രൂവരി 23ന് രാത്രി പത്തരയോടെ സുജിത്തിന്‍റെ ബൈക്കിനെ ഓവര്‍ടേക്ക് ചെയ്തെന്നാരോപിച്ചായിരുന്നു  ക്രൂരമര്‍ദനം.

തലയിലും മുഖത്തും പരുക്കേറ്റ ഫെര്‍ണാസ് ചികിത്സ തേടുകയും രേഖകള്‍ സഹിതം പരാതി നല്‍കുകയും ചെയ്തു. സുജിത്തിനെ ഒന്നാം പ്രതിയാക്കി പോത്തന്‍കോട് പൊലീസ് കേസുമെടുത്തു. അതിന് ശേഷം സംഭവിച്ചതെല്ലാം സുജിത്തിനുള്ള സംരക്ഷണം മാത്രം. ജാമ്യമില്ലാക്കുറ്റമായിട്ടും അറസ്റ്റില്ല, മുന്‍കൂര്‍ ജാമ്യം കിട്ടുംവരെ ഒളിവില്‍ കഴിയാന്‍ ഒരു മാസത്തോളം മെഡിക്കല്‍ ലീവ് കൊടുത്തു.

വകുപ്പുതല അന്വേഷണം ഒഴിവാക്കാനായി സുജിത്തിന്‍റെ അതിക്രമ വിവരം മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാതെ സ്പെഷല്‍ ബ്രാഞ്ച്  മുക്കി. സുജിത്തിനെ എ.ആര്‍ ക്യാംപിലേക്ക് സ്ഥലംമാറ്റി ഉത്തരവായെങ്കിലും കഠിനംകുളം എസ്.എച്ച്.ഒ ഇടപെട്ട് റദ്ദാക്കി. ഒടുവില്‍ മുന്‍കൂര്‍ജാമ്യം കിട്ടിയതിന് പിന്നാലെ അതേ സ്റ്റേഷനില്‍ തന്നെ വീണ്ടും ജോലിക്കും കയറി. അതായത് ജാമ്യമില്ലാക്കേസിലെ ഒന്നാം പ്രതി കാക്കിയണിഞ്ഞ് വീണ്ടും നാട്ടുകാരെ നിയമംപാലിക്കാനിറങ്ങി. 

ഇതിനിടെ മര്‍ദനമേറ്റ ഫെര്‍ണാസിനെതിരെ കള്ളക്കേസ് കൊടുത്ത് കുടുക്കാനുള്ള നീക്കവും സുജിത്ത് തുടരുകയാണ്. സുജിത്തിനെ രക്ഷിച്ച അതേ പൊലീസുകാര്‍ പരാതിക്കാരനെ കുടുക്കാനുള്ള നീക്കത്തിനും ഒത്താശ ചെയ്യുന്നു. 

ENGLISH SUMMARY:

In Thiruvananthapuram’s Pothencode, a police driver who attacked an SI’s son is allegedly being protected by senior officers. Despite being booked under a non-bailable offense, he was neither arrested nor subjected to departmental action. S.R. Sujith, the accused from Kadinamkulam station, continues to serve in the same position.