യുവതിയായി അഭിനയിച്ച് വിവാഹ വാഗ്ദാനം നല്‍കി യുവാവില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത നാല്‍പത്തഞ്ചുകാരന്‍ പിടിയില്‍. മലപ്പുറം വേങ്ങര വൈദ്യര്‍വീട്ടില്‍ മുജീബ് റഹ്മാനെയാണ് ഞാറയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.എടവനക്കാട് സ്വദേശിയില്‍ നിന്നാണ് ഇയാള്‍ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 33 ലക്ഷം തട്ടിയെടുത്തത്.
മാട്രിമോണിയല്‍ പരസ്യം വഴിയാണ് പരാതിക്കാരന് ഇയാളുടെ നമ്പര്‍ ലഭിക്കുന്നത്. വാട്സാപിലൂടെ ബന്ധപ്പെട്ടപ്പോള്‍ ശ്രുതി എന്നാണ് പേരെന്നും ബെംഗളൂരിവില്‍ സ്ഥിരതാമസമാണെന്നും ബ്രിട്ടനിലാണ് ജോലി എന്നും പരിചയപ്പെടുത്തി.തുടര്‍ന്ന് സൗഹൃദം സ്ഥാപിച്ച് വിവാഹവാഗ്ദാനം നല്‍കി. തുടര്‍ന്ന് വിശ്വാസം നേടിയെടുത്ത ശേഷം ക്രിപ്റ്റോകറൻസി ട്രേഡിങ് ലാഭകരമാണെന്ന് വിശ്വസിപ്പിച്ച് ചില ഓൺലൈൻ ആപ്പുകൾ യുവാവിനെക്കൊണ്ട് ഡൗൺലോഡ് ചെയ്യിച്ചു. ആദ്യം ഇതുവഴി പരാതിക്കാരന്റെ അക്കൗണ്ടിൽ നിന്നുള്ള 7,44,000 രൂപ മുടക്കി ക്രിപ്റ്റോ കറൻസി വാങ്ങിച്ച് റ്റൊരു ആപ്പിൽ നിക്ഷേപിച്ചു. ഇതിനു ശേഷവും പല തവണയായി പരാതിക്കാരന്റെ അക്കൗണ്ടിൽ നിന്ന് 32,93,306രൂപ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇൻസ്പെക്ടർ സുനിൽ തോമസ്,എസ്ഐ അഖിൽ വിജയകുമാർ, എഎസ്ഐ ആന്റണി ജയ്സൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.