വാട്സാപ്പ് വഴി മദ്യം വിൽക്കുന്ന മാഹിക്കാരൻ തൃശൂർ റൂറൽ പൊലീസിന്‍റെ പിടിയിൽ. അമിത വേഗതയിൽ പാഞ്ഞ കാർ തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ് മാഹിയിൽ നിന്നുള്ള മദ്യക്കടത്ത് പിടികൂടിയത്.
ഇന്ന് പുലർച്ചെ പേരാമ്പ്രയിൽ വാഹന പരിശോധന നടത്തുകയായിരുന്നു ചാലക്കുടി ഡിവൈഎസ്പി കെ സുമേഷും സംഘവും. ഈ സമയത്താണ് കാർ പാഞ്ഞെത്തിയത്. കാറിന്റെ വരവ് കണ്ടപ്പോഴേ പൊലീസിന് സംശയം തോന്നി. കാറിൻ്റെ ഡിക്കി പരിശോധിച്ചപ്പോൾ 224 കുപ്പി മാഹി മദ്യം. 160 ലിറ്റർ മദ്യമാണ് കണ്ടെത്തിയത്. കാറോടിച്ചിരുന്നത് മാഹി പള്ളൂർ സ്വദേശി ജംഷാദാണ്. വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് മദ്യവിൽപനയാണ് ജംഷാദിൻ്റെ പണി. വാട്സാപ്പ് നമ്പറിൽ ബന്ധപ്പെട്ടാൽ മദ്യം നൽകും.
മദ്യ വിൽപന ശൃംഖലയിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് തൃശൂർ റൂറൽ എസ്.പി ബി. കൃഷ്ണകുമാർ പറഞ്ഞു. മദ്യം കണ്ടെത്തിയ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.