തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ജോൺസൺ ഔസേപ്പ് പിടിയിൽ. മുൻപ് ഹോം നഴ്സായി ജോലി ചെയ്തിരുന്ന കോട്ടയം ചിങ്ങവനത്തെ വീട്ടിൽ നിന്ന് വസ്ത്രങ്ങളും ബാഗുമെടുക്കാൻ എത്തിയപ്പോഴാണ് പിടിയിലായത്. വിഷം കഴിച്ചതായി പ്രതി പൊലീസിനോട് പറഞ്ഞതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
പ്രതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗം അറിയിച്ചു. വിഷം കഴിച്ചു എന്ന മൊഴിയിൽ സംശയമുണ്ടെന്ന് ചിങ്ങവനം പൊലീസ് പറഞ്ഞു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതിനും മൊഴിയെടുക്കുന്നതിനുമായി കഠിനംകുളം പൊലീസ് കോട്ടയത്തേക്ക് പുറപ്പെട്ടു.
ഇൻസ്റ്റഗ്രാം സുഹൃത്തായ പ്രതി ജോൺസൺ ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിക്കാൻ ആതിരയെ നിർബന്ധിക്കുകയും എതിർത്തതിനെ തുടർന്ന് കുത്തി കൊലപ്പെടുത്തുകയും ആയിരുന്നു.
കൊല്ലം നീണ്ടകര ദളവാപുരം സ്വദേശിയായ ജോണ്‍സണ്‍ വിവാഹശേഷം എറണാകുളം ചെല്ലാനത്താണ് താമസം. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ആതിരയുമായി ഒരു വര്‍ഷത്തിലേറെ അടുപ്പത്തിലായിരുന്നു.
ഒരുമിച്ചുള്ള ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പലതവണയായി ഒന്നര ലക്ഷത്തോളം രൂപ കൈക്കലാക്കിയിട്ടുണ്ട്. കൊല്ലപ്പെടുന്നതിന് മൂന്ന് ദിവസം മുന്‍പ് പണം വാങ്ങി. ആതിര കുടുംബം ഉപേക്ഷിച്ച് ഇറങ്ങിച്ചെല്ലണമെന്നായിരുന്നു ജോണ്‍സണിന്‍റെ ആവശ്യം. ഇത് നിരസിച്ചതാണ് കൊലയ്ക്ക് കാരണമെന്നാണ് നിഗമനം.