ഒരു ദിവസത്തിന്‍റെ ആരംഭത്തില്‍ പ്രാര്‍ഥിക്കുന്നവരുണ്ട്, പുതിയ ജോലിക്കിറങ്ങുമ്പോളും, വാഹനമെടുക്കുന്നതിനു മുന്‍പുമെല്ലാം പ്രാര്‍ഥിക്കുന്നവരെ കണ്ടിട്ടുണ്ടാകും. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത് ഒരു കള്ളന്‍റെ പ്രാര്‍ഥനയാണ്! അതും മോഷ്ടിക്കുന്നതിന് മുന്‍പ്!
മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലെ പെട്രോൾ പമ്പിലാണ് സംഭവം. ജീരാപൂർ-മചൽപൂർ റോഡിലെ പെട്രോള്‍ പമ്പിന്‍റെ ഓഫീസില്‍ കയറിയ കള്ളന്‍ മോഷണത്തിന് മുന്‍പ് അവിടെ സൂക്ഷിച്ച ദേവതമാരുടെ ചിത്രങ്ങള്‍ക്ക് മുന്‍പില്‍ പ്രാര്‍ഥിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. എന്നാൽ പ്രാര്‍ഥന കഴിഞ്ഞ് കവര്‍ന്നതാകട്ടെ ഒന്നര ലക്ഷം രൂപയും. പെട്രോള്‍ പമ്പിന്‍റെ ഓഫീന് അകത്തെ സിസിടിവിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുള്ളത്.
അതേസമയം, പമ്പിലെ റോഡിന് നേരെയുള്ള സിസിടിവികളിലൊന്നിലും തന്നെ കള്ളന്‍റെ ദൃശ്യം പതിഞ്ഞിട്ടില്ല. അതിനാല്‍ പെട്രോൾ പമ്പിന് പിന്നിലെ പറമ്പിൽ നിന്നാണ് മോഷ്ടാവ് അകത്ത് കടന്നതെന്നാണ് സൂചന. ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണം സംഭവം. പ്രാര്‍ഥിച്ച ശേഷം ഇയാള്‍ മേശകളില്‍ പരതുന്നതും അലമാര തുറക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിനിടെ സിസിടിവി ക്യാമറ കാണുന്ന മോഷ്ടാവ് അത് നശിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിക്കുന്നില്ല. ഒടുവില്‍ ശ്രമം ഉപേക്ഷിച്ച് നോട്ടുകെട്ടുകളുമായി വീണ്ടും ഭഗവാനെ വണങ്ങി സ്ഥലം വിടുന്നു. പമ്പിൽ നിന്ന് 1.57 ലക്ഷം രൂപയാണ് മോഷ്ടാവ് കവര്‍ന്നത്. സംഭവത്തില്‍ മചൽപൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.