നഷ്ട നാളുകൾക്ക് ശേഷം തിരിച്ചുവരവിന്റെ പാതയിലാണ് ഇന്ത്യൻ ഓഹരി വിപണി. ഓഹരിയിലും ഓഹരിയധിഷ്ഠിത മ്യൂച്വൽ ഫണ്ടിലുമായി നിക്ഷേപം നടത്തുന്നവരുടെ എണ്ണം വർധിക്കുന്ന സമയമാണിത്. തുടർച്ചയായ ദീർഘകാലത്തേക്കുള്ള നിക്ഷേപം മികച്ച റിട്ടേൺ നൽകുമെന്നതിൽ തർക്കമില്ല. എങ്കിലും ചില കാര്യങ്ങളിലെ ശ്രദ്ധ കുറവ് നിക്ഷേപത്തിന്റെ ലക്ഷ്യത്തെ താളം തെറ്റിച്ചേക്കാം.
നിക്ഷേപിക്കുന്നതിനൊപ്പം പണപ്പെരുപ്പം, നികുതി, നിക്ഷേപ ചിലവ് തുടങ്ങിയ കാര്യങ്ങൾക്ക് ശേഷം എത്രമാത്രം തുക കയ്യിലെത്തുന്നു എന്നതുകൂടി നിക്ഷേപകർ പരിഗണിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങൾ വിശദമാക്കുന്ന ഫിനാൻഷ്യൽ ഇൻഫ്ലുവൻസറായ അഷത് ശ്രീനിവാസ്തയുടെ എക്സ് കുറിപ്പ് ശ്രദ്ധേയമാണ്.
പണപ്പെരുപ്പം ഭീഷണി
21000 രൂപ പ്രതിമാസ എസ്ഐപി നടത്തുന്നൊരാൾക്ക് 15 വർഷത്തേക്ക് 12 ശതമാനം വാർഷിക റിട്ടേൺ ലഭിച്ചൽ ഒരു കോടി രൂപ സ്വന്തമാക്കാനാകും. ഒരു കോടിയുടെ തിളക്കമുള്ളതിനാൽ മികച്ചൊരു നിക്ഷേപമാണെന്ന് പറയാമെങ്കിലും ഇവിടെ ഭീഷണി പണപ്പെരുപ്പമാണ്. ശരാശരി ഏഴു ശതമാനം പണപ്പെരുപ്പം കണക്കാക്കിയാൽ ഒരു കോടിയുടെ വാങ്ങൽ ശേഷി 10 വർഷം കൊണ്ട് 50 ലക്ഷമായി ചുരുങ്ങും. 15 വർഷത്തിന് ശേഷം ഒരു കോടിയുടെ വാങ്ങൽ ശേഷി എന്നത് വെറും 36 ലക്ഷമാകും. 20 വർഷമാകുമ്പോഴിത് 25 ലക്ഷമായി ചുരുങ്ങുമെന്നും അഷത് ശ്രീനിവാസ്ത കണക്കാക്കുന്നു.
നികുതിയും ചിലവും
30 ശതമാനം നികുതി ബാധ്യത വരുന്നൊരാളാണെങ്കിൽ നികുതി ബാധ്യതയ്ക്ക് ശേഷം ഒരു കോടി കയ്യിൽ കിട്ടാൻ 1.40 കോടി രൂപയുടെ നിക്ഷേപം നടക്കണം. കമ്മിഷനായോ ഫീസായോ നൽകുന്ന നിക്ഷേപ ചിലവ് ആകെ തുകയിൽ നിന്നും വലിയൊരു സംഖ്യയെ വിഴുങ്ങുന്നുണ്ട്. 21,000 രൂപയുടെ പ്രതിമാസ എസ്ഐപി 11 ശതമാനം റിട്ടേണിൽ 40 വർഷമാകുമ്പോൾ 14.78 കോടി രൂപയായി വളരും. 12 ശതമാനമാണ് റിട്ടേണെങ്കിൽ നേട്ടം 19.58 കോടി രൂപയാണ്. ഒരു ശതമാനത്തിന്റെ വ്യത്യാസം വഴി നഷ്ടമാകുന്നത് 4.8 കോടി രൂപയാണ്.