pak-stock-exchange

പാക്ക് അധീന കശ്മീരിലെയും പാക്കിസ്ഥാനിലെയും ഭീകരക്യാംപുകളില്‍ ഇന്ത്യ നടത്തിയ ആക്രമണത്തിന് പിന്നാലെ ചോരപ്പുഴയായി പാക്ക് ഓഹരി വിപണി. കെഎസ്ഇ 100 സൂചിക 3.30 ശതമാനം ഇടിഞ്ഞ് 1,10,009 ലാണ് വ്യാപാരം അവസാനിച്ചത്. ബുധനാഴ്ച് വ്യാപാരം ആരംഭിച്ചതിന് പിന്നാലെ 6560 പോയിന്‍റ് (5.78%) ഇടിഞ്ഞിരുന്നു. പിന്നീട് നഷ്ടം നികത്തിയാണ് സൂചിക ക്ലോസ് ചെയ്തത്. 

തുടര്‍ച്ചയായി ഇടിവിലാണ് പാക്കിസ്ഥാന്‍ ഓഹരി വിപണി. സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാൻ നിരക്ക് കുറച്ചതിനുശേഷവും ചൊവ്വാഴ്ച കെഎസ്ഇ100 533.73 പോയിന്റ് നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. പാകിസ്ഥാൻ ഇന്റർനാഷണൽ ബൾക്ക് ടെർമിനൽ, അഗ്രിടെക് ലിമിറ്റഡ്, പാക്ക് ഗള്‍ഫ് ലീസിങ്, സെര്‍ലെ കമ്പനി, പഞ്ചാബ് ഓയില്‍ മില്‍സ് എന്നിവയാണ് കനത്ത ഇടിവ് േനരിട്ട ഓഹരികള്‍. 

ഇന്ത്യയും പാകിസ്ഥാനും സംഘർഷം രൂക്ഷമായിട്ടും ബുധനാഴ്ച നേട്ടത്തിലാണ് ഇന്ത്യന്‍ ഓഹരി വിപണി വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്സ് 106 പോയിന്‍റ് നേട്ടത്തില്‍ 80747 ലും നിഫ്റ്റി 34.8 പോയിന്‍റ് ഉയര്‍ന്ന് 24414 ലും ക്ലോസ് ചെയ്തു. ചൊവ്വാഴ്ച യുകെയുമായി ഒപ്പുവച്ച സ്വതന്ത്ര വ്യാപാര കരാർ ഉൾപ്പെടെ പ്രധാന വ്യാപാര പങ്കാളികളുമായുള്ള വ്യാപാര ചർച്ചകളിൽ ഇന്ത്യ പുരോഗതി കൈവരിക്കുന്നതാണ് ഇന്ത്യന്‍ വിപണിക്ക് അനുകൂലമാകുന്നത്. 

സെൻസെക്സില്‍ ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഫിനാൻസ്, അദാനി പോർട്ട്‌സ്, ടാറ്റ സ്റ്റീൽ, ടൈറ്റൻ, മഹീന്ദ്ര & മഹീന്ദ്ര, പവർ ഗ്രിഡ് എന്നിവ നേട്ടമുണ്ടാക്കി. ഏഷ്യൻ പെയിന്റ്‌സ്, സൺ ഫാർമ, ഐടിസി, നെസ്‌ലെ, റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്‌സി‌എൽ ടെക് എന്നിവയാണ് നഷ്ടത്തില്‍ ക്ലോസ് ചെയ്ത ഓഹരികള്‍. 

വിദേശ നിക്ഷേപകർ തുടര്‍ച്ചയായി വാങ്ങുന്നതും ഓഹരി വിപണിക്ക് ഉണര്‍വായി. ചൊവ്വാഴ്ച വിദേശ നിക്ഷേപകര്‍ 3,794.52 കോടി രൂപയുടെ ഓഹരികൾ വാങ്ങി. മേയ് ആറു വരെ 7,062 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വാങ്ങിയത്. കഴിഞ്ഞ മാസം ഇത് 2,735 കോടി രൂപയായിരുന്നു. 

ENGLISH SUMMARY:

Following India’s strikes on terror camps in Pakistan and PoK, the Pakistan Stock Exchange saw heavy losses with the KSE-100 index falling over 5% before partially recovering.