gensol

ജെന്‍സോള്‍ എന്‍ജിനീയറിങുമായി ബന്ധപ്പെട്ട നിരവധി ക്രമകേടുകളാണ് സെക്യൂരിറ്റീസ് എക്സ്പേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) കണ്ടെത്തിയത്. കമ്പനി പ്രൊമോട്ടർമാരായ ജഗ്ഗി സഹോദരന്മാര്‍ ഫണ്ട് ദുരുപയോഗം ചെയ്തു എന്നും വകമാറ്റിയെന്നുമാണ് സെബി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 

ഇരുവരും കമ്പനിയുടെ മാനേജ്മെന്റ് പദവികൾ വഹിക്കുന്നതിൽ നിന്നും ഓഹരി വിപണിയിൽ ഇടപെടുന്നതിൽ നിന്നും സെബി വിലക്കി. ജെൻസോളിന്റെ ഓഹരി വിലയിൽ കൃത്രിമം കാണിച്ചതായും ഫണ്ട് ദുരുപയോഗം ചെയ്തതായും ആരോപിച്ച് 2024 ജൂണിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. അന്വേഷണത്തിലെ മറ്റൊരു കണ്ടെത്തല്‍ പൂനെയിലെ ജെന്‍സോള്‍ ഇവി പ്ലാന്‍റില്‍ ഒരു ഉല്‍പാദനവും നടക്കുന്നില്ലെന്നതാണ്. 

എന്‍എസ്ഇ നടത്തിയ അന്വേഷണത്തിലാണ് പൂനെ ചക്കനിലെ ജെൻസോളിന്‍റെ ഇവി പ്ലാന്‍റായ ജെന്‍സോള്‍ ഇലക്ട്രിക് വെഹിക്കിൾ പ്രൈവറ്റ് ലിമിറ്റഡില്‍ ഉല്‍പാദനം നടക്കുന്നില്ലെന്ന് കണ്ടെത്തിയത്. ഏപ്രില്‍ ഒന്‍പതിന് നടത്തിയ സന്ദര്‍ശനത്തില്‍ 2-3 തൊഴിലാളികളെ മാത്രമാണ് അവിടെ കണ്ടെത്തിയത്. ഒരു ഉല്‍പാദന പ്രവര്‍ത്തനവും അവിടെ നടക്കുന്നില്ലെന്ന് സെബിയുടെ ഉത്തരവില്‍ പറയുന്നു. 

മഹാരാഷ്ട്രയിലെ വൈദ്യുത വിതരണ കമ്പനിയായ മഹാവിതരൻ കഴിഞ്ഞ 12 മാസത്തിനിടെ കമ്പനിക്ക് നല്‍കിയ ബില്‍ തുക 2024 ഡിസംബറിലെ 1,57,037 രൂപയായിരുന്നു. ഇതൊരു ലീസിനെടുത്ത സ്ഥാപനമാണ്. ഇതില്‍ നിന്നും കമ്പനിയില്‍ യാതൊരു വിധ ഉല്‍പാദനവും നടക്കുന്നില്ലെന്ന് നിരീക്ഷിക്കാം എന്നാണ് സെബി ഉത്തരവിലുള്ളത്. 

2025 ലെ ഭാരത് മൊബിലിറ്റ് ഗ്ലോബല്‍ എക്സ്പോയില്‍ ലോഞ്ച് ചെയ്ത വാഹനത്തിന് 30,000 പ്രീഓര്‍ഡര്‍ ലഭിച്ചെന്ന ജെന്‍സോള്‍ എന്‍ജീയറിങിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് എന്‍എസ്ഇ അധികൃതര്‍ കമ്പനിയില്‍ പരിശോധന നടത്തിയത്. ഒന്‍പത് കമ്പനികളുമായി 29,000 ഇലക്ട്രിവ് വാഹനങ്ങള്‍ക്കായി കരാറിലെത്തി എന്നാണ് കമ്പനി സമര്‍പ്പിച്ച രേഖകളിലുള്ളത്. എന്നാല്‍ കരാറില്‍ വാഹന വിലയോ ഡെലിവറി ഷെ‍ഡ്യൂളോ രേഖപ്പെടുത്തിയിരുന്നില്ല. ഇത് കമ്പനി നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുന്ന വെളിപ്പെടുത്തലാണെന്ന് സെബി പ്രഥമദൃഷ്ട്യാ കണ്ടെത്തിയത്. 

കമ്പനി പ്രൊമോട്ടർമാരായ ജഗ്ഗി സഹോദരന്മാര്‍ ഫണ്ട് ദുരുപയോഗം ചെയ്തു എന്നും വകമാറ്റിയെന്നുമാണ് സെബി അന്വേഷണത്തിലുള്ളത്. ഐആർഇഡിഎ, പിഎഫ്സി എന്നിവയിൽ നിന്നെടുത്ത 975 കോടി രൂപയില്‍ 567 കോടി രൂപ മാത്രമാണ് ഇവി വാങ്ങാന്‍ ഉപയോഗിച്ചതെന്നും ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിനായി നീക്കിവച്ചിരുന്ന ഫണ്ടുകൾ വക മാറ്റിയെന്നും സെബി കണ്ടെത്തി. ഈ പണം ഉപയോഗിച്ച് ആഡംബര അപ്പാർട്ട്മെന്റുകള്‍ വാങ്ങുകയും അടുത്ത ബന്ധുക്കൾക്ക് പണം കൈമാറ്റം ചെയ്യുകയും പ്രൊമോട്ടർമാരുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ സ്ഥാപനങ്ങൾക്ക് പ്രയോജനപ്പെടുന്ന നിക്ഷേപങ്ങൾ നടത്താനും ഉപയോഗിച്ചു എന്നാണ് കണ്ടെത്തല്‍. 

ഇരുവരും കമ്പനിയുടെ മാനേജ്മെന്റ് പദവികൾ വഹിക്കുന്നതിൽ നിന്നും ഓഹരി വിപണിയിൽ ഇടപെടുന്നതിൽ നിന്നും സെബി ഇടക്കാല ഉത്തരവിലൂടെ വിലക്കിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ഓഹരി വില വലിയ ഇടിവിലേക്ക് വീണു. അഞ്ച് ദിവസത്തിനിടെ 16.50 ശതമാനമാണ് ഇടിവ്. കഴിഞ്ഞ വര്‍ഷം ജൂണില്‍ 1124 രൂപയായിരുന്ന ഓഹരി വില ഒരു വര്‍ഷത്തിനിടെ 90 ശതമാനം ഇടിഞ്ഞ് 116.54 രൂപയിലാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്.  

ENGLISH SUMMARY:

GenSol exposed: A company with just two workers and no actual production sees stock value crash by 90%. Authorities probe corporate fraud and investor deception.