ഇന്നത്തെ കാലത്ത് സ്വര്‍ണം കയ്യിലുണ്ടെങ്കില്‍ അത് സമ്പത്തിന്‍റെ ലക്ഷണമാണ്. ഈ വര്‍ഷം മാത്രം കേരളത്തിലെ സ്വര്‍ണ വിലയിലുണ്ടായ വര്‍ധന 14,360 രൂപ. നേരത്തെ സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നവരോ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നവരോ ആണെങ്കില്‍ ഉണ്ടായത് വലിയ നേട്ടമാണ്. അങ്ങനെയെങ്കില്‍ സ്വര്‍ണ വിലയിലുണ്ടാകുന്ന വര്‍ധനവ് നേട്ടമാക്കുന്നത് ആരാകും.
ലോകത്ത് ഇതുവരെ 2,16,265 ടണ്‍ സ്വര്‍ണം ഖനനം ചെയ്തെടുത്തു എന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്‍റെ കണക്ക്. 2024 വരെയുള്ള കണക്ക് പ്രകാരം ഇതില്‍ 8,134 ടണ്‍ സ്വര്‍ണവും കയ്യാളുന്നത് യുഎസ് ആണ്. ചൈനീസ് കേന്ദ്ര ബാങ്ക് വാങ്ങികൂട്ടിയത് 2280 ടണ്‍ സ്വര്‍ണം. ഇന്ത്യയുടെ ഗോള്‍ഡ് റിസര്‍വ് 876 ടണ്ണാണ്. വെള്ളിയാഴ്ച റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഒരു ആഴ്ചയ്ക്കിടെ ഇന്ത്യയുടെ കയ്യിലുള്ള സ്വര്‍ണത്തിന്‍റെ മൂല്യം വര്‍ധിച്ചത് 11,986 കോടി രൂപയാണ്. ഇതോടെ ആകെ മൂല്യം 6,88,496 കോടി രൂപയായി ഉയർന്നു.
സ്വർണ ഉടമസ്ഥതയുടെ കാര്യത്തിൽ ഇന്ത്യക്കാരും ഒട്ടുംമോശമല്ല. ഏറ്റവും കൂടുതൽ സ്വർണം വാങ്ങിവച്ചിരിക്കുന്നത് ഇന്ത്യന്‍ കുടുംബങ്ങളാമെന്നാണ് കണക്ക്. ഇന്ത്യൻ കുടുംബങ്ങളുടെ കയ്യിലുള്ള സ്വര്‍ണത്തിന്‍റെ അളവ് ഏകദേശം 24,000 ടൺ എന്നാണ് മാധ്യമ റിപ്പോര്‍ട്ട്. ലോകത്തിലെ എല്ലാ കേന്ദ്ര ബാങ്കുകളും കൈവശം വയ്ക്കുന്ന സ്വര്‍ണത്തിന് തുല്യമാണിത്. ചൈനീസ് കുടുംബങ്ങളുടെ കയ്യില്‍ 20,000 ടൺ സ്വർണ്ണം ഉണ്ടെന്നാണ് കണക്ക്.
വ്യക്തിഗത നിക്ഷേപകരാണെങ്കില്‍ ജോൺ പോൾസൺ, എറിക് സ്പ്രോട്ട്, ജോർജ് സോറോസ്, റേ ഡാലിയോ തുടങ്ങിയവരുടെ കയ്യിലാണ് വലിയ അളവ് സ്വര്‍ണമുള്ളത്. പോർട്ട്ഫോളിയോ വൈവിധ്യവത്കരണത്തിനായി സ്വർണത്തിൽ നിക്ഷേപം നടത്തുന്നവരാണിവര്‍.
ഇത്തരം നിക്ഷേപകര്‍ ഗോള്‍ഡ് എക്സ്ചേഞ്ച് ഫണ്ടുകളിലും ഗോള്‍ഡ് മൈനിങ് കമ്പനികളുടെ ഓഹരികളിലുമാണ് പണം നിക്ഷേപിക്കുന്നത്. ഗ്ലോബൽ ഗോൾഡ് ഇടിഎഫുകളുടെ ആകെ ആസ്തി 3,445 ടൺ ആണ്.