gold-price

ഒരാഴ്ചയ്ക്കുശേഷം സ്വര്‍ണ വിലയില്‍ വര്‍ധന. ചൊവ്വാഴ്ച പവന് 320 രൂപ കൂടി 71,840 രൂപയിലെത്തി. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 8980 രൂപയാണ് വില. ആറു ദിവസത്തിന് ശേഷമാണ് കേരളത്തില്‍ സ്വര്‍ണ വില വര്‍ധിക്കുന്നത്. ഏപ്രില്‍ 22 ന് രേഖപ്പെടുത്തിയ 74,320 രൂപയാണ് സ്വര്‍ണ വിലയുടെ സര്‍വകാല ഉയരം. 

വിലയില്‍ കാര്യമായ കുറവ് വരാത്തതിനാല്‍ സ്വര്‍ണാഭരണം വാങ്ങാനുള്ള ചിലവും ഉയര്‍ന്നു തന്നെയാണ്. ഇന്നത്തെ വിലയില്‍ പത്ത് ശതമാനം പണിക്കൂലിയുള്ള ആഭരണം വാങ്ങാന്‍ 81,400 രൂപയിലധികം നല്‍കണം. സ്വർണത്തിന്‍റെ വില, പണിക്കൂലി, ഹാൾമാർക്ക് ചാർജ്, ജി.എസ്.ടി എന്നിവ ചേർത്തുള്ള വിലയാണിത്. സ്വർണാഭരണത്തിന്‍റെ ഡിസൈൻ അനുസരിച്ചാകും പണിക്കൂലി. 5, 10 ശതമാനം പണിക്കൂലിയിൽ സാധാരണ സ്വർണാഭരണം ലഭിക്കും.

രാജ്യാന്തര വിലയിലെ ചാഞ്ചാട്ടമാണ് ആഭ്യന്തര വിപണിയിലും കണ്ടത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രാജ്യാന്തര വിലയില്‍ നേരിയ വര്‍ധനവുണ്ടായി. ഇന്നലെ 3,290 ഡോളറായിരുന്ന ട്രോയ് ഔണ്‍സിന് ഇന്ന് 3,313 ഡോളറായി. സ്വര്‍ണവില അധികം ഉയരാത്തത് യുഎസ്–ചൈന വ്യാപാര യുദ്ധം അയയുന്നു എന്ന സൂചന കൂടിയാണ്.

യുഎസുമായി വ്യാപാര ബന്ധമുള്ള രാജ്യങ്ങള്‍ താരിഫ് ഒഴിവാക്കാന്‍ ഫലപ്രദമായ ആശയങ്ങള്‍ മുന്നോട്ടുവച്ചതായി യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്‍ഡ് പറഞ്ഞു. അതേസമയം ട്രംപിന്‍റെ ചൈനയോടുള്ള തണുത്ത പ്രതികരണവും ചില യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് വലിയ തീരുവ ഒഴിവാക്കിയതും സംഘര്‍ഷം കുറയ്ക്കാന്‍ വഴിയൊരുക്കിയേക്കും.

യുഎസില്‍ നിന്ന് വരാനിരിക്കുന്ന സാമ്പത്തിക ഡേറ്റ റിലീസുകളാണ് ഇനി സ്വര്‍ണത്തിന്‍റെ ഗതി നിശ്ചയിക്കുക. യുഎസ് തൊഴിലവസര റിപ്പോർട്ട് ഇന്ന് പുറത്തുവരും. വ്യക്തിഗത ഉപഭോഗ ചെലവ് ഡേറ്റ ബുധനാഴ്ചയും നോണ്‍ ഫാം പേറോള്‍ ഡേറ്റ വെള്ളിയാഴ്ചയും പുറത്തുവരും. ട്രംപ് പ്രഖ്യാപിച്ച താരിഫുകൾ യുഎസ് സമ്പദ്‍വ്യവസ്ഥയെ എങ്ങനെ സ്വാധീനിച്ചു എന്നത് ഇതിലൂെട വ്യക്തമാകും. ഇത് ഫെഡിന്‍റെ വരുന്ന പണനയത്തെ സ്വാധീനിക്കും. ഫെഡ് പലിശ കുറയ്ക്കാന്‍ തീരുമാനിച്ചാല്‍ സ്വര്‍ണ വില ഇനിയും ഉയരും. അതേസമയം യുഎസില്‍ ഈ വര്‍ഷം മാന്ദ്യത്തിനുള്ള സാധ്യത കൂടുതലാണെന്നാണ് ഏറ്റവും ഒടുവില്‍ വന്ന റോയിട്ടേഴ്സ് പോള്‍ വ്യക്തമാക്കുന്നത്.

ENGLISH SUMMARY:

After six days of decline, gold prices rise in Kerala. On Tuesday, the price per sovereign increased to ₹71,840, while the rate per gram reached ₹8,980. April 22 marked the all-time high at ₹74,320.