സ്വര്‍ണ വില കുറഞ്ഞിട്ട് വാങ്ങാമെന്ന സ്വപ്നം ഈ വര്‍ഷം നടക്കുമോ? ഇല്ലെന്ന സൂചന നല്‍കുകയാണ് ആഗോള സാമ്പത്തിക സ്ഥാപനങ്ങള്‍. നിലവിലെ വ്യാപാര യുദ്ധത്തിനൊപ്പം കുതിക്കുന്ന സ്വര്‍ണ വില ഈ വര്‍ഷാവസാനത്തോടെ പുതിയ ഉയരത്തിലേക്ക് കുതിക്കുമെന്നാണ് പുതിയ പ്രവചനം. അതോടൊപ്പം രാജ്യാന്തര വില പുതിയ ഉയരം കുറിച്ച് മുന്നേറുകയുമാണ്.
രാജ്യാന്തര സ്വര്‍ണ വില വൈകിട്ടോടെ ട്രോയ് ഔണ്‍സിന് ചരിത്രത്തിലാദ്യമായി 3,300 ഡോളര്‍ മറികടന്നു. യുഎസിലേക്കുള്ള ധാതു ഇറക്കുമതിക്ക് താരിഫ് ഏര്‍പ്പെടുത്താനുള്ള സാധ്യതയെ പറ്റി അന്വേഷിക്കാന്‍ യുഎസ് പ്രസിഡന്‍റ് ട്രംപ് ഉത്തരവിട്ടതോടെയാണ് സ്വര്‍ണ വില പുതിയ ഉയരം കുറിച്ചത്. 3,317.90 ഡോളറാണ് പുതിയ റെക്കോര്‍ഡ്. ധാതു വിതരണത്തിലെ മുന്‍നിരക്കാരായ ചൈനയെ ലക്ഷ്യമിട്ടാണ് ട്രംപിന്‍റെ നീക്കം. ഫാര്‍മ, ചിപ്പ് ഇറക്കുമതിക്കെതിരായ നീക്കത്തിന് പിന്നാലെയാണ് ട്രംപിന്‍റെ തീരുമാനം.
ലാഭമെടുക്കലിന്‍റെ ഭാഗമായി വില അല്‍പം താഴ്ന്നിട്ടുണ്ടെങ്കിലും 3,300 ഡോളറിന് അരികില്‍ ചുവടുറപ്പിക്കുകയാണ് സ്വര്‍ണ വില. യുഎസ്– ചൈന വ്യാപാര യുദ്ധത്തിന്‍റെ ആശങ്കകള്‍ക്കിടയില്‍ സുരക്ഷിത നിക്ഷേപമെന്ന പരിഗണനയാണ് സ്വര്‍ണത്തിന് ഡിമാന്‍റ് കൂട്ടുന്നത്. യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് 125 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയ ചൈനയ്ക്കെതിരെ ട്രംപ് താരിഫ് നിരക്ക് 245 ശതമാനമാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഇത് മാന്ദ്യ ഭീതി ഉയര്‍ത്തുന്നതും ഡോളറിനെ ദുര്‍ബലമാക്കുന്നതും സ്വര്‍ണത്തിന്‍റെ മുന്നേറ്റത്തിന് ആക്കം കൂട്ടുന്നു.
രാജ്യാന്തര വിലയുടെ ചുവടുപിടിച്ച് കേരളത്തിലും ഇന്ന് വിലയേറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം താഴ്ന്ന വില ഇന്ന് പുതിയ ഉയരം കുറിച്ചു. ഒരു പവന് 70,520 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 8,815 രൂപയാണ് പുതിയ ഉയരം. താരിഫ് യുദ്ധവും കേന്ദ്ര ബാങ്കുകളുടെ വാങ്ങലും ഇടിഎഫിലേക്കുള്ള പണമൊഴുക്കും അടക്കമുള്ള കാരണങ്ങള്‍ രാജ്യാന്തര സ്വര്‍ണ വില 26 ശതമാനത്തോളം ഉയര്‍ത്തിയിട്ടുണ്ട്.
സ്വര്‍ണം ഇനിയും കുതിക്കും
ഓസ്ട്രേലിയ ആസ്ഥാനമായ സാമ്പത്തിക സ്ഥാപനമായ എഎന്‍സെഡ് (ANZ) സ്വര്‍ണ വില പ്രവചനം പുതുക്കിയിട്ടുണ്ട്. ആറു മാസത്തിനുള്ളില്‍ സ്വര്‍ണ വില 3,500 ഡോളറിലേക്ക് കുതിക്കാമെന്നും വര്‍ഷാവസാനത്തോടെ 3,600 ഡോളറിലേക്ക് എത്തുമെന്നുമാണ് പ്രവചനം. സാമ്പത്തിക മാന്ദ്യത്തിന്‍റെ ആശങ്ക, ഭൗമരാഷ്ട്രീയ രംഗത്തുള്ള മാറ്റങ്ങള്‍, പണപ്പെരുപ്പം വര്‍ധിക്കുന്നതും പലിശ നിരക്ക് നയത്തിലെ മാറ്റങ്ങളും സ്വര്‍ണ വില വര്‍ധിക്കാന്‍ കാരണമാകും എന്നാണ് വിലയിരുത്തല്‍.
ഗോള്‍ഡ്മാന്‍ സാച്സിന്‍റെ പ്രവചനം സ്വര്‍ണ വില 3,700 ഡോളറിലേക്ക് എത്തുമെന്നാണ്. നേരത്തെ 3,300 ഡോളറായിരുന്നു പ്രവചനം. സാമ്പത്തിക മാന്ദ്യ ആശങ്കകള്‍ കേന്ദ്ര ബാങ്കുകളുടെ വാങ്ങലില്‍ വര്‍ധനവുണ്ടാക്കി. മാന്ദ്യം ഉണ്ടായാൽ വർഷാവസാനത്തോടെ സ്വർണ വില ഔൺസിന് 3,880 ഡോളറായി ഉയരുമെന്നും ഗോൾഡ്മാൻ സാച്സ് പറയുന്നു.
അങ്ങനെയെങ്കില്‍ കേരളത്തില്‍ സ്വര്‍ണ വില കുതിക്കും.നിലവിലെ എക്സ്ചേഞ്ച് നിരക്ക് പ്രകാരം കണക്കാക്കിയാല്‍ പോലും ഗ്രാമിന് 10,000 രൂപ കടക്കാനുള്ള സാധ്യതയുണ്ട്.