മലയാളസിനിമയിലെ തലയെടുപ്പുള്ള നായിക ഷീല നേരെചൊവ്വെയിൽ നിലപാടുകൾ വ്യക്തമാക്കുന്നു.
സ്ത്രീപുരുഷ സമത്വം വരാൻ ഇനിയും 100 വർഷമെടുക്കും. സിനിമയിൽ എനിക്ക് ടൈറ്റിൽ റോൾ തന്നിട്ടുപോലും ആദ്യം പേര് എഴുതികാണിക്കുന്നത് നസീറിന്റെയും സത്യന്റെയുമൊക്കെയായിരുന്നു. നമ്മുടെ സമൂഹത്തിൽ പുരുഷനുതന്നെയാണ് അന്നു ഇന്നും പ്രാധാന്യം നൽകുന്നത്. സിനിമ കാണുന്നത് കൂടുതലും 15-30 വരെയുള്ള ആണുങ്ങളാണ്. അവർക്ക് നായകൻ അടിക്കുന്നതും ഇടിക്കുന്നതും അമാനുഷികനായി മാറുന്നതുമാണ് കാണാൻ താൽപ്പര്യം. ശക്തമായ സ്ത്രീകഥാപാത്രങ്ങൾ ഇന്ന് സീരിയിൽ മാത്രമാണുള്ളത്. അതുകൊണ്ടാണ് ഇപ്പോൾ ശക്തമായ സ്ത്രീകഥാപാത്രങ്ങൾ ഉണ്ടാകാത്തത്.
പണ്ടും ഒരു സിനിമ പരാജയപ്പെട്ടാൽ നായികയെ അത് ബാധിക്കാറില്ല. അയ്യോ നസീറിന്റെ പടം പൊട്ടി സത്യന്റെ പടം പൊട്ടി എന്നേ ആളുകൾ പറയൂ. സൂപ്പർസ്റ്റാർസിന്റെ ടെൻഷൻ വളരെ വലുതാണ്, അവരുടെ തലയിൽവെച്ചുകൊടുത്തിരിക്കുന്ന കിരീടം ശരിക്കും മുൾകിരീടമാണ്.
പ്രായമാകുന്നതിൽ എനിക്ക് അഭിമാനമേയുള്ളൂ. എന്റെ കൊച്ചുമക്കളെ കാണാനും മാത്രം ഞാൻ ജീവിച്ചു എന്നു പറയുന്നത് സന്തോഷമല്ലേ. സിനിമയിൽ പ്രേമിച്ച് പ്രേമിച്ച് എനിക്ക് മതിയായി. എത്ര സിനിമയിൽ ഒരുപോലെ അഭിനയിക്കാൻ സാധിക്കും. അതിൽ നിന്ന് ഒരുമാറ്റം എനിക്ക് ആവശ്യമായിരുന്നു. മനസ്സിനക്കരെയിൽ അഭിനയിക്കുന്നതിന് എത്രയോ മുമ്പ് ഞാൻ നസീറിന്റെ അമ്മയായി മകനേ നിനക്കുവേണ്ടി എന്ന സിനിമയിൽ അഭിനയിച്ചൂ. ഓരോ പ്രായത്തിലും അതിനനുസരിച്ചുള്ള കഥാപാത്രങ്ങളാണ് ചെയ്യേണ്ടത്.
അഭിനയസാധ്യത മാത്രം പോര ഒരു നടിക്ക് അത്യാവശ്യം ഗ്ലാമറും വേണം. കാണാൻ ഭംഗിയില്ലാത്ത ഒരാൾ വന്ന് അഭിനയിച്ചുകൊണ്ടിരുന്നാൽ എത്ര നേരം കാണാൻ സാധിക്കും. എല്ലാം ആവശ്യത്തിന് വേണം. പക്ഷെ മേനിപ്രദർശനത്തിന് പോകുന്നത് ശരിയല്ല, എന്നോട് സിമ്മിങ്ങ് സ്യൂട്ട് ഇട്ട് അഭിനയിക്കാൻ പറഞ്ഞിട്ടുണ്ട്. പടം വേണ്ട എന്ന് തീർത്തും പറഞ്ഞിട്ടുണ്ട്. കാപാലിക എന്ന സിനിമയിൽ ഞാൻ അഭിസാരികയായിട്ടാണ് അഭിനയിച്ചത്, എന്നാൽ അതിൽപോലും മേനിപ്രദർശനം നടത്തിയിട്ടില്ല. അതുപോലെ ആദ്യം രതിനിർവേദം സിനിമയുടെ കഥ എന്നോടാണ് പറഞ്ഞത്. കഥ നല്ലതായിരുന്നിരിക്കാം, എന്നാൽ ശരീരം കാണിക്കുന്ന വേഷങ്ങളിൽ അഭിനയിക്കാൻ ഞാൻ തയ്യാറല്ല.
ഇവിടുത്തെ ചുംബനസമരം തന്നെ എന്തൊരു വൃത്തികേടാണ്. നമ്മുടെ കേരളത്തിലാണോ ഇതൊക്കെ നടക്കുന്നത്. ഓരോന്നിനും ഓരോ ഇടമുണ്ട്. ബെഡ്റൂമിൽ കാണിക്കേണ്ടത് നടുറോഡിൽ കാണിക്കുന്നത് ശരിയല്ല.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.